തിരുവനന്തപുരം: പഴയ നാണയങ്ങൾക്കും നോട്ടുകൾക്കും ലക്ഷങ്ങൾ വില ലഭിക്കുന്നു എന്ന രീതിയിൽ ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങളിലും വാർത്തകളിലും വഞ്ചിതരാകരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കും നാണയങ്ങൾക്കും മോഹവില വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പാണ് നടത്തുന്നതെന്ന് പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ലക്ഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓൺലൈനിൽ പഴയ ഒരു രൂപ വിൽപ്പനയ്ക്ക് വച്ച ബംഗളൂരു സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണ്. ഓൺലൈനിലെ പരസ്യം കണ്ട് തന്റെ കൈയിലുള്ള 1947ലെ നാണയം വിൽപ്പനയ്ക്ക് വച്ചപ്പോൾ 10 ലക്ഷം രൂപയാണ് വില നിശ്ചയിച്ചത്. തുടർന്ന് ഒരു കോടി രൂപ നൽകാം നാണയം വിൽക്കുന്നോ എന്ന് ചോദിച്ച് തട്ടിപ്പുകാർ ബന്ധപ്പെട്ടു. ആ ഓഫർ വിശ്വസിച്ച വീട്ടമ്മ ഡീൽ ഉറപ്പിക്കുകയും തന്റെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകുകയും ചെയ്തു. അതേസമയം ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കിൽ, ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്‌ക്കേണ്ടിവരുമെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാൽ പണം കൈമാറിയിട്ടും മറുഭാഗത്ത് നിന്നും പ്രതികരണമില്ലാതായപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നെന്ന് മനസിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |