ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിലൊന്ന് വേലിയേറ്റത്തെ തുടർന്ന് തകർന്നു. ഇതോടെ, രണ്ടാംകൃഷിക്ക് വിത നടത്തിയ കുട്ടനാട്, അപ്പർകുട്ടനാട്, കരിനില പാടശേഖരങ്ങളിലെ കർഷകർ ആശങ്കയിലായി.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വെളുത്തപക്ഷമായതിനാൽ കടലിൽ നിന്ന് ശക്തമായ വേലിയേറ്റമാണ് രണ്ടുദിവസമായി അനുഭവപ്പെടുന്നത്. മഴ സമയത്ത് കിഴക്കൻ മേഖലയിലെ വെള്ളം കടലിലേക്ക് ഒഴുകാൻ ഷട്ടറുകൾ കഴിഞ്ഞ മാസം മുതൽ തുറന്നിട്ടിരിക്കുകയായിരുന്നു. എന്നാൽ പൊഴിമുഖത്തു നിന്ന് മണലെടുക്കൽ തുടർന്നതോടെ വേലിയേറ്റം മൂലം ഷട്ടർ കടന്ന് ഉപ്പുവെള്ളം കയറാൻ തുടങ്ങിയപ്പോൾ ഷട്ടറുകൾ മുഴുവൻ താഴ്ത്തേണ്ടിവന്നു. ഇതിനിടെയാണ് ഇന്നലെ ഏഴാം നമ്പർ ഷട്ടർ തകർന്നത്.
തകർന്ന ഷട്ടറിന്റെ ഭാഗത്ത് മണൽ ചാക്കുകൾ നിരത്തി ഉപ്പുവെള്ളത്തിന്റെ കയറ്റം തടയാനുള്ള ശ്രമത്തിലാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ. 30,000 ഹെക്ടർ കൃഷിയെയാണ് ഷട്ടർ തകരാർ ദോഷകരമായി ബാധിക്കുക. സാധാരണ നിലയിൽ 1.5 ശതമാനത്തിന് മേൽ ഉപ്പിന്റെ അംശം ഉണ്ടായാൽ നെൽകൃഷിയെ ബാധിക്കും.
പൊഴിമുഖത്തിനു വീതി കൂടി
കടലിലേക്ക് നീരോഴുക്ക് ഉണ്ടായിട്ടും കരിമണൽ ഖനനത്തിന്റെ ഭാഗമായി പൊഴിമുഖത്തു നിന്നുള്ള മണലെടുപ്പ് തുടരുന്നതിനാൽ വേലിയേറ്റത്തിന്റെ ആഘാതം നിലവിൽ ശക്തമാണ്. 330 മീറ്റർ വീതിയുള്ള പൊഴിമുഖത്തു നിന്ന് 200ൽ അധികം മീറ്റർ ഭാഗത്തു നിന്ന് മണൽ നീക്കിക്കഴിഞ്ഞു. കിഴക്കൻവെള്ളം കടലിലേക്ക് ഒഴുകാൻ മഴക്കാലത്ത് സാധാരണഗതിയിൽ 100 മീറ്ററോളം ഭാഗത്തെ മണലാണ് നീക്കിയിരുന്നത്. ഇരട്ടിയിലേറെ ഭാഗത്തു നിന്ന് ഇപ്പോൾ മണൽ നീക്കിക്കഴിഞ്ഞു. വേലിയേറ്റമുണ്ടാവുമ്പോൾ ഇത്രയും വീതിയിൽ ഇരച്ചെത്തുന്ന സമ്മർദ്ദം നിലവിലെ പഴകിയ ഷട്ടറുകൾക്ക് താങ്ങാനാവില്ല. മറ്റു ഷട്ടറുകളും തകരാനുള്ള സാദ്ധ്യത ഏറെയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ടെൻഡർ 30ന്
സ്പിൽവേ ഷട്ടറുകളുടെ നവീകരണത്തിന് 3.20 കോടി അനുവദിച്ചിട്ടുണ്ട്. ടെൻഡർ 30ന് പരിശോധിക്കും. വൈദ്യുതീകൃത സംവിധാനത്തിലൂടെ ഷട്ടറുകൾ അടയ്ക്കാനും തുറക്കാനും കഴിയുന്ന വിധത്തിലാവും നവീകരണം. കഴിഞ്ഞ മേയ് 14ന് ജെ.സി.ബി ഉപയോഗിച്ചാണ് മുഴുവൻ ഷട്ടറുകളും തുറന്നത്.
..............................
വേലിയേറ്റത്തിൽ ഒരുഷട്ടറിന്റെ ഇരുമ്പുറോപ്പ് പൊട്ടി പുറത്തേക്ക് ഒഴുകിമാറി. ഇവിടെ മണൽ ചാക്ക് നിരത്തി ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള പരിശ്രമത്തിലാണ്
സതീശൻ, എക്‌സിക്യുട്ടീവ് എൻജിനീയർ, മെക്കാനിക്കൽ വിഭാഗം, ഇറിഗേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |