തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടങ്കിലും വോട്ടെടുപ്പ് ദിവസം പാർട്ടി ബൂത്തിൽ ഇരുന്ന് എഴുതിയ പരീക്ഷയിൽ നഗരസഭ ചെറുവയ്ക്കൽ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സൂര്യ ഹേമൻ നേടിയത് തിളക്കമാർന്ന വിജയം. മുംബയിലെ അമിനിറ്രി കോളേജിൽ ജേണലിസം രണ്ടാം വർഷ വിദ്യാർത്ഥിനിയായ സൂര്യ മൂന്നാം സെമസ്റ്റർ പരീക്ഷയാണ് തിരഞ്ഞെടുപ്പ് സമയത്ത് എഴുതിയത്.
84 ശതമാനം മാർക്കോടെ ഫസ്റ്റ്ക്ളാസിലാണ് പരീക്ഷ പാസായത്. പ്രചാരണ തിരക്കിലും പഠനം മുടക്കിയില്ല.രാത്രി വൈകിയായിരുന്നു പഠനം. അതി രാവിലെ പ്രചാരണത്തിന് പോകുംമുമ്പ് കിട്ടുന്ന സമയവും പഠനത്തിന് നീക്കി വയ്ക്കും. വോട്ടർമാർക്ക് സ്ലിപ്പ് നൽകുന്ന ബൂത്തിൽ സ്ഥാനാർത്ഥി പരീക്ഷയെഴുതുന്നത് ഏവർക്കും കൗതുകമായിരുന്നു.
കൊവിഡ് വ്യാപനംമൂലം ഓൺലൈൻ വഴിയായിരുന്നു പരീക്ഷ. കോട്ടയം സെന്റ് ജോർജ്ജ് കോളേജിൽ നിന്നും രണ്ടാം റാങ്കോടെയാണ് സൂര്യ ബിരുദം പൂർത്തിയാക്കിയത്.മാദ്ധ്യമപ്രവർത്തകയാകണമെന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയവും ഒപ്പമുണ്ടാകുമെന്നും ഇരുപത്തിരണ്ടുകാരിയായ സൂര്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |