തിരുവനന്തപുരം: തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങൾ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.എ. മുഹമ്മദ് റിയാസ്, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ സന്ദർശിച്ചു. പ്രധാനപ്പെട്ട തോടുകളുടെ ശുചീകരണത്തിന് 4.13 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മാലിന്യവും മണ്ണും നിറഞ്ഞ ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണവും നവീകരണവും നടത്തുന്നതിന് 25 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. വിഷയം അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്യും. വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ആമയിഴഞ്ചാൻ തോടിന്റെ പ്രാരംഭ നവീകരണ പ്രവൃത്തികൾക്കായി 45 ലക്ഷം രൂപയുടെ ഭരണാനുമതി നൽകും. വെള്ളക്കെട്ടും ദുരിതവും തലസ്ഥാന നഗരത്തെ വിഷമിപ്പിക്കുന്നുണ്ടെന്നും പ്രശ്‌നം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തലസ്ഥാനത്തെ വെള്ളക്കെട്ടിനെ സംസ്ഥാനത്തെ പ്രധാന പ്രശ്‌നമായാണ് കാണുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറിയത് പരിശോധിക്കും. നിയമവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടായിരുന്നു.
അനുവദിക്കുമെന്നു പറഞ്ഞത്
------------------------------------------
പട്ടം തോടിന് - 35 ലക്ഷം
ഉള്ളൂർ തോടിന് - 30 ലക്ഷം
പഴവങ്ങാടി തോടിന് - 70 ലക്ഷം
തെക്കനക്കര തോടിന് - 15 ലക്ഷം
കരിമഠത്തിന് - 45 ലക്ഷം
തെറ്റിയാറിന് - 20 ലക്ഷം
കരിയിൽ തോടിന് - 55 ലക്ഷം
പാർവതിപുത്തനാറിന് - 45 ലക്ഷം
കിള്ളിയാറിനും കരമനയാറിനും - 25 ലക്ഷം വീതം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |