ലിറ്ററിന് 250 രൂപ
പാലക്കാട്: പെട്രോളിയം ഉല്പന്നങ്ങൾക്കൊപ്പം ഭക്ഷ്യ എണ്ണകളുടെ വില ഉയർന്നത് സാധാരണക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി. മില്ലുകളിലെ ആട്ടിയ വെളിച്ചെണ്ണ ലിറ്ററിന് 250 രൂപയാണ് വില. പായ്ക്കറ്റ് വെളിച്ചെണ്ണയ്ക്ക് 170 മുതൽ 220 വരെയും വിലയുണ്ട്.
വെളിച്ചെണ്ണ കഴിഞ്ഞാൽ കൂടുതലായി ഉപയോഗിക്കുന്ന പാം ഓയിലിന് ഒരാഴ്ച മുമ്പ് 125- 130 രൂപ ഉണ്ടായിരുന്നത് നിലവിൽ 140 ആയി. അടുത്തിടെ 25 രൂപയുടെ വർദ്ധനവാണുണ്ടായത്.
വീടുകളിലും ഹോട്ടലുകളിലും എല്ലാ ദിവസവും ഒഴിവാക്കാനാവാത്ത വസ്തുവാണ് എണ്ണ. ഹോട്ടലുകളിൽ ദിവസം ശരാശരി പത്ത് ലിറ്റർ എണ്ണ ആവശ്യമാണ്. ലോക്ക്ഡൗൺ ഇളവിന് ശേഷം ചെറുകിട തട്ടുകടകൾ ഉൾപ്പെടെ സജീവമാക്കുന്നതിനിടെ ഭക്ഷ്യയെണ്ണ വില വർദ്ധന ഇവരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
ഹോട്ടലുകളിലും തട്ടുകടകളിലും കൂടുതലായി ഉപയോഗിക്കുന്നത് പാം ഓയിലാണ്. കൂടാതെ സൺഫ്‌ളവർ എണ്ണയും ഉപയോഗിക്കാറുണ്ട്. ഇവയുടെ വിലയും ഒട്ടും പുറകിലല്ല. ബ്രാൻഡ് അനുസരിച്ച് ലിറ്ററിന് 165 മുതൽ180 രൂപയാണ് വില.
ലോക്ക് ഡൗൺ ഇളവിൽ വ്യാപാരം ആരംഭിച്ചു വരുന്നതിനിടെയാണ് ഇന്ധനവിലക്കൊപ്പം ഭക്ഷ്യ എണ്ണകൾക്കും വില കൂടിയത്. എണ്ണക്കടികൾ മാത്രം വില്ക്കുന്നതിനാൽ വില വർദ്ധന താങ്ങാനാവുന്നില്ല. അവശ്യസാധനങ്ങളുടെ ദിനംപ്രതിയുള്ള വിലക്കയറ്റം കൂടുതൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു.
കുഞ്ചു, തട്ടുകട, കുനിശേരി.
ഭക്ഷണം തയ്യാറാക്കുന്നതിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് എണ്ണ. വെളിച്ചെണ്ണയും പാം ഓയിലും ഒരുപോലെ ഉപയോഗിക്കാറുണ്ട്. ചക്കിലാട്ടിയെന്നു പറയുന്ന കുപ്പിലാക്കി വരുന്ന വെളിച്ചെണ്ണയ്ക്ക് 270 രൂപയാണ് ഈടാക്കുന്നത്. അവശ്യ സാധനമായതിനാൽ പറയുന്ന വിലയ്ക്ക് വാങ്ങാതിരിക്കാൻ നിവൃത്തിയില്ല.
സിന്ധു, വീട്ടമ്മ, യാക്കര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |