എക്സ്ട്രാ ടൈമിൽ ആസ്ട്രിയയെ 2-1ന് തോൽപ്പിച്ച് ഇറ്റലി യൂറോ കപ്പ് ക്വാർട്ടറിൽ
ലണ്ടന്‍: ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയിരുന്ന ഇറ്റലി പ്രീ ക്വാർട്ടറിൽ അധികസമയത്തേക്ക് കടന്ന ആസ്ട്രിയൻ വെല്ലുവിളി അതിജീവിച്ച് യൂറോ കപ്പിന്റെ അവസാനഎട്ടിലേക്ക് എത്തി. ഗോൾ രഹിതമായിരുന്ന നിശ്ചിത സമയത്തിന് ശേഷം ഒന്നിനെതിരേ രണ്ട് ഗോളുകൾ കുറിച്ചാണ് ഇറ്റലി ക്വാർട്ടർ ടിക്കറ്റ് ബുക്ക് ചെയ്തത്.
എക്‌സ്ട്രാ ടൈമിൽ ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും മാറ്റിയോ പെസീനിയുമാണ് സ്കോർ ചെയ്തത്. സാസ കാലാസിച്ചിലൂടെ ഒരെണ്ണം തിരിച്ചടിച്ച് ആസ്ട്രിയ ആശ്വാസംകണ്ടു. ഗോൾ നേടിയ മൂവരും പകരക്കാരായി കളത്തിലെത്തിയവരായിരുന്നു. ബെൽജിയം-പോർച്ചുഗൽ പ്രീ ക്വാർട്ടറിലെ വിജയികളെയാണ് ക്വാർട്ടറിൽ ഇറ്റലി നേരിടേണ്ടത്.
വമ്പൻ എതിരാളികൾക്കെതിരെ ഒന്നും ഭയക്കാനില്ലാതിരുന്ന ആസ്ട്രിയ ആദ്യ മിനിട്ടുകളിൽത്തന്നെ ഇറ്റാലിയൻ ഗോൾമുഖത്ത് ഭീതി വിതയ്ക്കാൻ ശ്രമിച്ചുതുടങ്ങി. എന്നാൽ പതിയെ ഇറ്റലി നിയന്ത്രണം ഏറ്റെടുത്തു. 32-ാം മിനിട്ടിൽ സീറോ ഇമ്മൊബിലീന്റെ ലോംഗ്റേഞ്ചർ ക്രോസ്ബാറിൽ തട്ടിത്തെറിച്ചതും 42-ാം മിനിട്ടിൽ സ്പിനാൻസോളയുടെ ഷോട്ട് ആസ്ട്രിയ ഗോളി ബാഷ്മാൻ രക്ഷപ്പെടുത്തിയതും ഇറ്റലിയ്ക്ക് നിർഭാഗ്യമായി.
64-ാം മിനിട്ടിൽ അർണോടോവിച്ചിന്റെ ഷോട്ട് ഇറ്റാലിയൻ ഗോൾകീപ്പർ ഡോണറുമ കൈയ്യിലൊതുക്കിയതിന് തൊട്ടുപിന്നാലെ അർണോടോവിച്ച് ഇറ്റാലിയൻ ഗോൾവല ഹെഡറിലൂടെ കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡ് വിളിച്ചതിനാൽ റഫറി ഗോൾ അസാധുവാക്കി.
രണ്ടാം പകുതിയിലും ഇറ്റാലിയൻ മുന്നേറ്റനിരയെ കൃത്യമായി പൂട്ടാൻ ആസ്ട്രിയയ്ക്ക് സാധിച്ചതോടെയാണ് ഈ യൂറോയിലെ ആദ്യ അധികസമയത്തേക്ക് കളി നീണ്ടത്. നിശ്ചിത സമയത്തിന്റെ അവസാന മിനിട്ടിൽ ആസ്ട്രിയൻ ബോക്‌സിനെ തൊട്ടുപുറത്തുനിന്നും ഇറ്റലിയ്ക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |