തിരുവനന്തപുരം: സി.പി.എം നേതാവ് പി. ജയരാജൻ സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതിനു പിന്നാലെ പേരുമാറ്റി പി.ജെ. ആർമി. ജയരാജന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയിരുന്ന ഇടത് അനുകൂല പേജായ പി.ജെ. ആർമി റെഡ് ആർമി എന്നാണ് പേര് മാറ്റിയിരിക്കുന്നത്.
വ്യക്തിപൂജാ വിവാദം ആരംഭിച്ചതുമുതൽ സെെബർ ഇടങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പേജാണ് പി.ജെ. ആർമി. ജയരാജനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സി.പി.എം. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷൻ വ്യക്തി പ്രഭാവം ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ ജയരാജന് പങ്കില്ലെന്ന നിഗമനത്തിൽ എത്തിച്ചേർന്നിരുന്നു.
എൻ. ചന്ദ്രൻ, എ.എൻ. ഷംസീർ, ടി.ഐ. മധുസൂദനൻ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങൾ അന്വേഷിച്ചത്. ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ജില്ലയുടെ വിവിധ ഭാഗത്തായി ഉയർന്ന ഫ്ലക്സ് ബോർഡുകളും പി.ജെ. ആർമി എന്ന ഫേസ്ബുക്ക് പേജുമൊക്കെയാണ് വിമർശനവിധേയമായത്.
ഒരു വേള പി.ജെ.ആർമിയെ ജയരാജൻ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. തന്റെ അഭ്യുദയകാംക്ഷികളെന്ന പേരിൽ പാർട്ടി തീരുമാനങ്ങളെ എതിർക്കുന്നവർ പാർട്ടിയുടെയും തന്റെയും ശത്രുക്കളാണ്. തന്റെ പേര് പറഞ്ഞ് പാർട്ടിയെ വിമർശിക്കുകയും തന്നെ വേർതിരിച്ച് കാണിക്കുകയും ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |