ചേർത്തല: ഒരു വശത്ത് കൊവിഡ് വട്ടംകിടക്കുന്നു. മറുവശത്താവട്ടെ വിലയുമില്ല, വിപണിയുമില്ല. വല്ലാത്ത ദുരവസ്ഥയിലായ മരച്ചീനി കൃഷിക്കാർക്ക് ആശ്വാസമാകുകയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമയോചിത ഇടപെടൽ.
മാരാരിക്കുളം വടക്ക് പഞ്ചായത്തിലും ചേർത്തല തെക്ക് പഞ്ചായത്തിന്റെ പകുതി വാർഡുകളിലുമായി അയ്യായിത്തിലധികം പാവപ്പെട്ട കുടുംബങ്ങൾക്ക് മൂന്ന് കിലോ കപ്പ വീതം സൗജന്യമായി നൽകാനാണ് വെള്ളാപ്പള്ളിയുടെ തീരുമാനം. കൊവിഡ് ആഘാത കാലത്ത് ആശ്വാസമെന്നോണം എസ്.എൻ.ഡി.പി യോഗം ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായാണ് മരച്ചീനി വിതരണം. ഇതിനായി 15 ടൺ കപ്പയാണ് തൃശൂർ കൊടകരയിലെ കർഷകരിൽ നിന്ന് യൂണിയൻ മുഖേന സംഭരിക്കുന്നത്. വിപണിയിൽ ഇടം പിടിക്കാൻ കഴിയാത്തതിനാൽ ദുരിതത്തിലായിരുന്നു ഇവിടത്തെ കർഷകർ. ജനറൽ സെക്രട്ടറിയുടെ തീരുമാനം ഇവർക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.
കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ മരച്ചീനി കർഷകരെ സഹായിക്കാനാണ് ഇത്തരമൊരു പരിപാടി ഏറ്റെടുത്തതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മരച്ചീനി കർഷകരിൽ ഭൂരിഭാഗവും പിന്നാക്കക്കാരാണ്. പണ്ടുകാലത്ത് പാവപ്പെട്ടവരുടെ വിശപ്പടക്കിയ വിഭവങ്ങളിൽ പ്രധാന സ്ഥാനം കപ്പയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ മരച്ചീനി കൃഷിക്കാരെ സഹായിക്കുക എന്നതിന് പ്രാധാന്യം ഏറെയുണ്ടൊന്നും വെള്ളാപ്പള്ളി പറഞ്ഞു. 30 ന് 12 കേന്ദ്രങ്ങളിൽ യോഗം പ്രവർത്തകർ മരച്ചീനി വിതരണം ചെയ്യും.
...................................................
പാവപ്പെട്ടവന്റെ ഇഷ്ടഭക്ഷണമാണ് കപ്പ. കപ്പയും മത്തിയും തമ്മിൽ ചേരുന്നതുപോലെ വേറൊരു ചേർച്ചയുണ്ടോ? അതല്ലെങ്കിൽ കപ്പയും മുളകുടച്ചതും. മിക്കദിവസവും എന്റെ ഭക്ഷണസമയത്ത് കപ്പ ഏതെങ്കിലും രൂപത്തിൽ അടുത്തുണ്ടാവും
വെള്ളാപ്പള്ളി നടേശൻ,
ജനറൽ സെക്രട്ടറി,
എസ്.എൻ.ഡി.പി യോഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |