തിരുവനന്തപുരം: വിവാദമായ അനധികൃത മരംമുറിയുടെ വ്യാപ്തി വ്യക്തമാക്കി വനം വിജിലൻസ് റിപ്പോർട്ട്. 14 .5 കോടിയുടെ മരങ്ങൾ മുറിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. റവന്യൂ പട്ടയ ഭൂമിയിൽ നിന്നുമാത്രമാണ് മരം മുറിച്ചത്. വനഭൂമിയിൽ നിന്നും മരങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. മരംമുറി അന്വേഷിക്കാൻ വനംവകുപ്പ് നിയോഗിച്ച അന്വേഷക സംഘം വിജിലൻസ് പി.സി.സി.എഫ് ഗംഗാസിംഗിന് നൽകിയ റിപ്പോർട്ട് വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹക്ക് കൈമാറി. റിപ്പോർട്ട് ഇന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് സമർപ്പിക്കും.
തേക്ക് മരങ്ങളാണ് കൂടുതലും മുറിച്ചത്. പട്ടയ നിബന്ധങ്ങൾക്ക് വിരുദ്ധമായാണ് മരം മുറിച്ച് കടത്തിയതെന്നും എട്ടര കോടിയുടെ മരം തിരിച്ചു പിടിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വയനാട്, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപക മരംമുറിയുണ്ടായത്. 1600 ക്യുബിക്ക് മീറ്റർ തേക്കും 300 ക്യുബിക്ക് മീറ്റർ ഈട്ടിയുമാണ് മുറിച്ചത്. ഇതിൽ എട്ടരക്കോടിയുടെ തടികളും വനം വകുപ്പ് തിരിച്ച് പിടിച്ചു. മുറിച്ചവയിൽ 92 ശതമാനം ഈട്ടി തടിയും 21 ശതമാനം തേക്കുമാണ് വനംവകുപ്പ് തിരിച്ചുപിടിച്ചത്. ശേഷിക്കുന്നവക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ചന്ദന മരങ്ങളൊന്നും മുറിച്ചിട്ടില്ല .
റവന്യൂ ഭൂമിയിൽ നിൽക്കുന്ന സർക്കാരിൽ നിക്ഷിപ്‌തമായ മരങ്ങൾ മുറിയ്ക്കാൻ പൊസഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് റവന്യൂ ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കിയ ശേഷവും തടി നീക്കാൻ പാസ് അനുവദിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ , തടികടത്തൽ വിവരം ലഭിച്ചിട്ടും മതിയായ പരിശോധന നടത്താത്തവർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി വീഴ്‌ച വരുത്തിയവരുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം ഇവർക്കെതിരെയുള്ള നടപടി തീരുമാനിക്കും. അഞ്ച് സംഘത്തെയാണ് അന്വേഷണത്തിനായി വനംവകുപ്പ് നിയോഗിച്ചിരുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട് 2020ൽ റവന്യൂവകുപ്പിറക്കിയ ഉത്തരവ് റദ്ദാക്കുന്നതുവരെയുള്ള കാലയളവിലെ സംഭവങ്ങളാണ് സംഘം അന്വേഷിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതല അന്വേഷണം പുരോഗമിക്കുകയാണ്. മരംമുറിക്ക് പിന്നിലെ ഗൂഢാലോചന, അഴിമതി ഉൾപ്പെടെയുള്ള സമഗ്രമായ അന്വേഷണമാണിവർ നടത്തുന്നത്.
കടത്തിയ തേക്ക് റെയ്ഞ്ച് ഓഫീസറുടെ കുടുബത്തിന്റെ കെട്ടിടത്തിൽ
അടിമാലി: വെട്ടി കടത്തിയ തേക്ക് ഉരുപ്പടികൾ അടിമാലി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നു കണ്ടെടുത്തു. വനംവകുപ്പ് വിജിലൻസ് സംഘമാണ് തടി കണ്ടെത്തിയത്. റേഞ്ച് ഓഫീസർ ജോജി ജോണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് 4.41 ക്യുബിക് തേക്കുതടി കണ്ടെടുത്തത്. 2020 ഒക്ടോബറിൽ റവന്യു വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിൽ 3 മാസം മുൻപാണ് അടിമാലി റേഞ്ചിൽ പെട്ട മങ്കുവയിൽ നിന്ന് 7 തേക്കു തടികൾ വെട്ടുന്നതിന് വനം വകുപ്പ് അനുമതി നൽകിയത്. ഇതിന് കൊന്നത്തടി വില്ലേജിൽ നിന്ന് കട്ടിംഗ് പെർമിറ്റും നൽകിയിരുന്നു. എന്നാൽ ഇതിൽപെട്ട 2 തടികൾ റവന്യു ഭൂമിയിൽ നിന്നതാണെന്ന ആക്ഷേപം ഉയർന്നതിനിടെ ഒരെണ്ണം മുറിച്ച് ഉരുപ്പടികളാക്കി കടത്തിക്കൊണ്ടു പോയി. കോതമംഗലം ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ഭൂമിയുടെ അവകാശം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് റവന്യു വകുപ്പിനോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇതിനിടെ വിവാദ ഉത്തരവിന്റെ മറവിൽ അടിമാലി റേഞ്ചിൽ നിന്ന് വെട്ടി കടത്തിയ തടികൾ കണ്ടെത്തുന്നതിന് ഉന്നത അന്വേഷണ സംഘം റേഞ്ച് ഓഫീസർ ജോജി ജോണിനെ ചുമതലപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |