SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.50 PM IST

പതിനായിരം രൂപ കിട്ടാൻ പോരാട്ടം 27 വർഷം

court

കൊച്ചി: അന്യായമായി കേസിൽ കുടുക്കപ്പെട്ട പൊലീസ് ഓഫീസർക്ക് കോടതിച്ചെലവായി അനുവദിച്ച പതിനായിരം രൂപ ലഭിച്ചത് 27 വർഷത്തെ കാത്തിരിപ്പിന് ശേഷം. പെൻഷൻ പറ്റി വർഷങ്ങൾക്ക് ശേഷമാണ് തുക അനുവദിച്ച് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവിറക്കിയത്.

കൊച്ചി സിറ്റി പൊലീസിൽ അസിസ്റ്റന്റ് കമ്മിഷണറായി വിരമിച്ച എസ്. ഗോപിനാഥിനാണ് വൈകി നീതി ലഭിച്ചത്. 1994 ൽ വടക്കൻ പറവൂർ സർക്കിൾ ഇൻസ്‌പെക്ടറായിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. വരാപ്പുഴ സ്‌റ്റേഷനിലെ പുത്തൻപള്ളിയിൽ വെറ്ററി​നറി സർജനായിരുന്ന ആൽബിയുടെ വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങൾ കാണാതായി. വീട്ടുവേലക്കാരിയായിരുന്ന ചേർത്തല സ്വദേശി റീത്തയാണ് മോഷണം നടത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാൻ സബ് ഇൻസ്‌പെക്ടർ കെ.എസ്. ബേബി വിനോദ് സ്ഥലെത്തി. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് അനുവദിച്ചില്ല. പിറ്റേന്ന് റീത്തയെ സ്‌റ്റേഷനിൽ ഹാജരാക്കാമെന്ന ഉറപ്പിൽ എസ്.ഐ തിരിച്ചുപോന്നു.

സ്‌റ്റേഷനിലെത്തിക്കാതെ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ പിറ്റേന്ന് ഹർജി സമർപ്പിച്ചു. മുൻകൂർ ജാമ്യം അനുവദിച്ച കോടതി സ്‌റ്റേഷനിൽ ഹാജരാകാനും അറസ്റ്റു ചെയ്താൽ ജാമ്യത്തിൽ വിടാനും ഉത്തരവിട്ടു. പൊലീസ് ജാമ്യം നൽകി വിട്ടയച്ചു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ഡോ. ആൽബിയെ വീട്ടിൽകയറി ഭീഷണിപ്പെടുത്തി. ഡോക്ടറുടെ പരാതിയിൽ ഭീഷണിക്കെതിരെയും കേസെടുത്തു. പഞ്ചായത്ത് അംഗവും മറ്റു പ്രതികളും കോടതിയലക്ഷ്യത്തിന് എസ്.ഐ ബേബി വിനോദിനും സി.ഐ ഗോപിനാഥിനുമെതിരെ ഹർജി സമർപ്പിച്ചു. അഞ്ചുവർഷത്തോളം രണ്ടുപേരും കോടതികൾ കയറിയിറങ്ങി. ഒടുവിൽ ഗോപിനാഥിനെ വിട്ടയച്ചു. എസ്.ഐക്ക് രണ്ടായിരം രൂപ പിഴയും വിധിച്ചു.

റൂറൽ എസ്.പിയായിരുന്ന കെ.ആർ. വാരിജാക്ഷനും പിന്നീട് വന്ന കെ.എൻ. ബാലും രണ്ട് ഓഫീസർമാരെയും കൃത്യവിലോപം ആരോപിച്ച് സസ്‌പെന്റ് ചെയ്തു. ഡി.ജി.പി നടത്തിയ അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരല്ലെന്ന് കണ്ടെത്തി സസ്‌പെൻഷൻ പിൻവലിച്ചു. കോടതിയി​ൽ വക്കീലിനെ നിയോഗിക്കാൻ ചെലവായ പതിനായിരം രൂപ ആവശ്യപ്പെട്ട് ഗോപിനാഥ് സർക്കാരിനെ സമീപിച്ചു. പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും ഫയൽ നീങ്ങിയില്ല. അതിനിടെ സർവീസിൽ നിന്ന് വിരമിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകി. 2020 ഡിസംബർ 9 ന് തുക അനുവദിക്കാൻ ഉത്തരവിട്ടു. തുക നൽകാൻ സർക്കാർ തയ്യാറായില്ല. കോടതിയലക്ഷ്യത്തിന് അദ്ദേഹം നടപടി ആരംഭിച്ചതോടെ ഈമാസം ആറിന് തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

മരിക്കും മുമ്പ് കിട്ടുമോ

താല്പര്യമുള്ള കേസുകൾക്ക് ലക്ഷങ്ങൾ ചെലവാക്കുമ്പോഴാണ് നിയമപാലകനായ എനിക്ക് പതിനായിരം രൂപയ്ക്ക് 27 വർഷം കാത്തിരിക്കേണ്ടിവന്നത്. തുക ഇതുവരെ ലഭിച്ചിട്ടില്ല. മരിയ്ക്കും മുമ്പ് പണം കിട്ടിയാൽ ആഭ്യന്തര വകുപ്പിനോട് നന്ദിയുണ്ടാകുമെന്ന് എസ്. ഗോപിനാഥ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COURT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.