കൊച്ചി: വൈറ്റില ജംഗ്ഷൻ ഗതാഗതക്കുരുക്ക് ഇല്ലാത്തവിധം സൂപ്പറാക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. 20 വർഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതിയുണ്ടാകാത്ത വിധം ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. മന്ത്രിയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. ട്രാഫിക്ക് പഠനം നടത്തി ശാസ്ത്രീയ ഡിസൈൻ പ്രകാരം ആവശ്യമെങ്കിൽ ഭൂമി ഏറ്റെടുത്ത് വിപുലീകരിക്കും. 2019 ൽ പൊതുമരാമത്ത് നാഷണൽ ഹൈവെവിഭാഗം സമർപ്പിച്ച റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും നടപടികൾ സ്വീകരിക്കുക.യോഗത്തിൽ കൊച്ചി മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, പി.ടി.തോമസ് എം.എൽ.എ, ജില്ലാ കളക്ടർ സുഹാസ്, സിറ്റി പൊലീസ് കമ്മിഷണർ, ആർ.ടി.ഒ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തിരക്ക് കുറഞ്ഞില്ല
കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് വൈറ്റിലയിലും കുണ്ടന്നൂരിലും ഫ്ലൈഓവറുകൾ പണിതത്.
എന്നാൽ ഫ്ലൈഓവറുകൾ ഗതാഗതക്കുരുക്കിന് പൂർണമായ പരിഹാരമായിരുന്നില്ല. വൈറ്റില ജംഗ്ഷൻ വികസനം പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമായിരുന്നു.
വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എൻ.എച്ച്, എൻ.എച്ച്.എ.ഐ, ട്രാഫിക്ക് വിംഗ് എന്നിവർ സംയുക്ത സ്ഥലപരിശോധന നടത്തിയിട്ടുണ്ട്. താത്കാലിക പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
പി.എ മുഹമ്മദ് റിയാസ്,പൊതുമരാമത്ത് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |