കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിക്കാനിടയായ സംഭവത്തിലെ പ്രതി രേഷ്മയുടെ 'ഫേസ്ബുക്ക് കാമുകൻ' കെട്ടുകഥയെന്ന് സൂചന. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ കഴിയുമായിരുന്ന കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ടുവീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രഞ്ജിത്തിന്റെ സഹോദരി രജിതയുടെയും രാധാകൃഷ്ണൻ നായരുടെയും മകൾ ഗ്രീഷ്മ (ശ്രുതി, 21) എന്നിവർ ആറ്റിൽച്ചാടി മരിച്ചതോടെ പൊലീസ് പ്രതിരോധത്തിലായി.
സമപ്രായക്കാരും അടുത്ത ബന്ധുക്കളും അയൽവാസികളുമായതിനാൽ അമ്മാവിമാരായിരുന്ന രേഷ്മയും ആര്യയുമായി അടുത്ത സൗഹൃദമായിരുന്നു ഗ്രീഷ്മയ്ക്ക്. വിവാദപ്രസവത്തിന് ഏതാനും മാസം മുമ്പ് രേഷ്മ ഊഴിയക്കോട്ടെ സ്വന്തം വീട്ടിലേക്ക് താമസം മാറും വരെ മേവനക്കോണത്തെ ഭർതൃവീട്ടിൽ ആര്യയ്ക്കും ഗ്രീഷ്മയ്ക്കുമൊപ്പമായിരുന്നു സദാസമയവുമുണ്ടായിരുന്നത്. രേഷ്മയുടെയും ആര്യയുടെയും ഭർത്താക്കൻമാർ ഗൾഫിലായിരുന്നതിനാൽ ആൻഡ്രോയ്ഡ് ഫോണുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും ഇരുവരും സജീവമായിരുന്നു.
ഭർത്താവ് വിഷ്ണു ഗൾഫിലായിരിക്കുമ്പോഴാണ് രേഷ്മയ്ക്ക് ഫേസ്ബുക്ക് വഴി അനന്ദു എന്ന് പറയപ്പെടുന്ന കൊല്ലം സ്വദേശിയുമായി പ്രണയത്തിലായത്. ഭർത്താവിനും വീട്ടുകാർക്കുമൊപ്പം കൂട്ടുകാരികളെപ്പോലെയായിരുന്ന ആര്യയെയോ ഗ്രീഷ്മയെയോ പോലും അറിയിക്കാതെയായിരുന്നു രേഷ്മ ഫേസ്ബുക്ക് പ്രണയത്തിൽ മുഴുകിയത്. ഫേസ്ബുക്ക് കാമുകനെന്ന് പറയപ്പെടുന്നയാളെ രേഷ്മ ഒരിക്കൽ പോലും നേരിൽ കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോൺ സംഭാഷണങ്ങൾക്ക് താൽപര്യം കാണിക്കാതിരുന്ന കാമുകനുമായി ഫേസ്ബുക്ക് മെസഞ്ചർ വഴിയുള്ള ചാറ്റിംഗായിരുന്നു നടന്നുവന്നത്. പലതവണ നേരിൽ കാണണമെന്ന് രേഷ്മ ശഠിച്ചെങ്കിലും ഒരിക്കൽപ്പോലും കാമുകൻ വന്നിട്ടില്ലെന്നാണ് അവർ പൊലീസിന് നൽകിയ മൊഴി. ഒരുതവണ പരവൂരിലും പിന്നീടൊരിക്കൽ വർക്കല ബീച്ചിലുമെത്താമെന്ന് ഉറപ്പ് നൽകിയെങ്കിലും കാമുകനെ കാണാൻ പോയ രേഷ്മ നിരാശയായി മടങ്ങി. ഒരിക്കൽപ്പോലും നേരിൽ കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത കാമുകനോടൊത്ത് ജീവിക്കാനാണ് രേഷ്മ മോഹിച്ചത്. ഫേസ്ബുക്ക് കാമുകനുമായുള്ള സൗഹൃദം രേഷ്മയെ അത്രത്തോളം സ്വാധീനിച്ചിരുന്നു. ഇതാണ് രണ്ടാമത് ഗർഭിണിയായ രേഷ്മയെ, ആ വിവരം ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ഒളിച്ചുവയ്ക്കാനും ജനിച്ചയുടൻ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കാനും പ്രേരിപ്പിച്ചത്. ഭർത്താവ് രണ്ടാമത് ഗൾഫിൽ പോകുന്നതിന് മുമ്പ് മുഴുവൻ സമയവും ഫേസ്ബുക്കിൽ ചെലവഴിച്ചതിനെ തുടർന്ന് രേഷ്മയെ ശകാരിക്കുകയും സ്വന്തം ഫോൺ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. തുടർന്ന് ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണിൽ നിന്നായിരുന്നു പിന്നീട് ഈ അക്കൗണ്ടിൽ പ്രവേശിച്ച് കാമുകനുമായി ചാറ്റ് ചെയ്തുവന്നത്.
നവജാത ശിശുമരിച്ച സംഭവത്തിൽ രേഷ്മ അറസ്റ്റിലായശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങൾക്ക് പിന്നിൽ ഫേസ് ബുക്ക് കാമുകനെന്ന വില്ലനാണെന്ന് തിരിച്ചറിയുന്നത്. ഫേസ് ബുക്ക് കാമുകനെ കണ്ടെത്തലാണ് അന്വേഷണത്തിന്റെ അടുത്ത പടി. രേഷ്മയുടെ മൊഴിയിൽ നിന്ന് കാമുകനെ കണ്ടെത്താനുള്ള ഒരു തെളിവും ലഭിക്കാതെ പോയ സാഹചര്യത്തിലാണ് ഫേസ് ബുക്ക് അക്കൗണ്ട് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. അക്കൗണ്ടിന്റെ പാസ്വേർഡ് താൻ മറന്നുപോയതായി രേഷ്മ വെളിപ്പെടുത്തിയപ്പോഴാണ് ഉപയോഗിച്ചിരുന്ന ഫോണിന്റെ ഉടമകളായ ആര്യയെയും ഗ്രീഷ്മയെയുംപൊലീസ് വിളിപ്പിച്ചത്. രേഷ്മ തങ്ങളുടെ ഫോൺ ഉപയോഗിച്ച വിവരങ്ങളും ഫോണിൽ രേഷ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിക്കുന്നതിന് പൊലീസിനെ സഹായിക്കുകയും ചെയ്യുകയെന്നത് മാത്രമായിരുന്നു ആര്യയെയും ഗ്രീഷ്മയെയും വിളിച്ചുവരുത്തിയതിന്റെ ലക്ഷ്യം. ചോരക്കുഞ്ഞ് മരിക്കാനിടയായ കേസിൽ ഇവർക്ക് മറ്രുതരത്തിലുള്ള പങ്കൊന്നുമില്ലെങ്കിൽ ഫോൺ ഉപയോഗിക്കാൻ നൽകിയതിന്റെ പേരിൽ ഇരുവരും ആ കേസിൽ സാക്ഷിപ്പട്ടികയിലുൾപ്പെടുമെന്നതിനപ്പുറം മറ്റൊന്നുമില്ലാതിരിക്കെ ആത്മഹത്യയുടെ വഴിതിരഞ്ഞെടുത്തത് പൊലീസിന് കൂടുതൽ സംശയത്തിനിടയാക്കിയിട്ടുണ്ട്.
രേഷ്മയെ കബളിപ്പിച്ചോ?
ബോധപൂർവമോ തമാശയ്ക്കോ രേഷ്മയെ കബളിപ്പിക്കാനായി ഫേസ്ബുക്ക് കാമുകനെയും ചാറ്റിംഗ് ഉൾപ്പെടെയുള്ള തന്ത്രങ്ങളിലൂടെ പ്രണയ ബന്ധവും സൃഷ്ടിച്ചെടുത്തതിൽ ആര്യയ്ക്കും ഗ്രീഷ്മയ്ക്കും ഏതെങ്കിലും തരത്തിൽ പങ്കുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ഇവർ നേരിട്ടോ അല്ലെങ്കിൽ ഇവർ മുഖാന്തിരം മൂന്നാമതാരാങ്കിലുമോ ആകാം രേഷ്മയ്ക്ക് മുന്നിൽ ഫേസ്ബുക്ക് കാമുകനായി അവതരിച്ചത്. അല്ലെങ്കിൽ മൂവർക്കും അറിവുള്ള മറ്റെന്തെങ്കിലും രഹസ്യങ്ങൾ പുറത്തുവരുമെന്ന ആശങ്കയും കാരണമായേക്കാം.ആത്മഹത്യ ചെയ്യാനായി വീട്ടിൽ നിന്ന് പുറപ്പെടും മുമ്പ് ആര്യ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ രേഷ്മയെ വഞ്ചകിയെന്ന് വിശേഷിപ്പിച്ചും കുറ്റപ്പെടുത്തിയും ചില കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. രേഷ്മയാൽ ചതിക്കപ്പെട്ടെന്ന വിധത്തിലാണ് കത്തിന്റെ ഉള്ളടക്കം. ഇതിന്റെ പൊരുളും പൊലീസിന് വിശദമായി അറിയേണ്ടതുണ്ട്.ആര്യയും ഗ്രീഷ്മയും മരിച്ചതോടെ ഇവരുടെ മൊബൈൽഫോണുകൾ വീണ്ടെടുത്ത് പരിശോധിക്കുകയോ വീട്ടുകാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുകയോ മാത്രമാണ് പൊലീസിന് മുന്നിലുള്ള പോംവഴി. കൊവിഡ് ബാധിതയായി രേഷ്മ ചികിത്സയിലായതിനാൽ മറഞ്ഞിരിക്കുന്ന കാമുകനെ കണ്ടെത്താനും നവജാത ശിശുവിന്റെ മരണം സംബന്ധിച്ച അന്വേഷണം പൂർത്തികരിക്കാനും പൊലീസിന് ഇനിയും കാത്തിരിക്കേണ്ടിവരും. ആര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകും. ഗൾഫിലുള്ള പിതാവ് നാട്ടിലെത്തിയശേഷമായിരിക്കും ഗ്രീഷ്മയുടെ സംസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |