തിരുവനന്തപുരം: ഖജനാവ് ചോർത്തിയ വാടകഹെലികോപ്ടർ ഒടുവിൽ ഒഴിവാക്കി. മാവോയിസ്റ്റ് വേട്ടയ്ക്കെന്ന പേരിൽ, സർക്കാർ പ്രതിമാസം1.70കോടി വാടക നൽകി, കാര്യമായ ഉപയോഗമില്ലാതെ വെറുതേയിട്ടിരിക്കുന്ന ഹെലികോപ്ടറിന്റെ കരാറാണ് റദ്ദാക്കിയത്. കുറഞ്ഞ ചെലവിൽ കോപ്ടർ കിട്ടാൻ ആഗോള ടെൻഡർ വിളിക്കാനാണ് തീരുമാനം. വി.ഐ.പികളുടെ സഞ്ചാരത്തിനാണ് വീണ്ടും കോപ്ടർ വാടകയ്ക്കെടുക്കുന്നതെന്നാണ് ആക്ഷേപം. ഖജനാവ് ചോർത്തിയ ഹെലികോപ്ടറിനെക്കുറിച്ച് 'കേരളകൗമുദി" നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
2020 ഏപ്രിലിലാണ് പവൻ ഹാൻസ് ലിമിറ്റഡിന്റെ ഹെലി കോപ്ടർ വാടകയ്ക്കെടുത്തത്. ഒരു വർഷത്തിനുള്ളിൽ 20.50 കോടിയാണ് വാടക നൽകിയത്. 1.70 കോടിക്ക് മൂന്ന് കോപ്ടർ നൽകാമെന്ന ബംഗളൂരുവിലെ ചിപ്‌സൺ ഏവിയേഷന്റെ വാഗ്ദാനം തള്ളിയാണ് പവൻഹാൻസുമായി കരാറുണ്ടാക്കിയത്. ഇവിടെയെത്തിയ എ.എസ് 365 ഡൗഫിൻ-എൻ ഇനത്തിൽപെട്ട ഹെലികോപ്ടറിന് ഛത്തീസ്ഗഡ് പ്രതിമാസം 85 ലക്ഷമേ വാടക നൽകുന്നുള്ളൂ. വാടകയ്ക്കെടുത്ത ഹെലികോപ്ടർ മാവോയിസ്റ്റ് വേട്ടയ്ക്കോ ദുരന്തനിവാരണത്തിനോ രക്ഷാദൗത്യങ്ങൾക്കോ പറ്റിയതല്ലെന്ന് വ്യക്തമായതോടെയാണ് കരാർ പുതുക്കാതെ കോപ്ടർ ഒഴിവാക്കിയത്.
മാവോയിസ്റ്റ് വേട്ടയ്ക്ക് അനിവാര്യമെന്നറിയിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടതനുസരിച്ചാണ് കോപ്ടർ വാടകയ്ക്കെടുത്തത്. ഒരുതവണ മാവോയിസ്റ്റ് നിരീക്ഷണം നടത്തിയപ്പോൾത്തന്നെ ഈ വാദം ചീറ്റി. കോപ്ടറിൽ നിന്ന് കാണാനാവുക വനത്തിന്റെ പച്ചപ്പ് മാത്രം. ഉൾവനത്തിലുള്ള മാവോയിസ്റ്റുകളെ കാണാനാവില്ല. കോപ്ടറിന്റെ ശബ്ദം കേട്ട് മാവോയിസ്റ്റുകൾക്ക് ഒളിക്കാമെന്ന് മാത്രം. എല്ലാ കാലാവസ്ഥയിലും രാത്രിയിലും പറക്കാനാവുമെന്ന് കോപ്ടർ കമ്പനി അവകാശപ്പെട്ടെങ്കിലും മഴയും കാറ്റുമുള്ളപ്പോൾ പറക്കാനാവില്ലെന്നും വ്യക്തമായി. സീറ്റുകൾ മാറ്റിയാൽ എയർലിഫ്‌റ്റിംഗ് സാദ്ധ്യമാവുമെന്ന അവകാശവാദവും പ്രളയകാലത്ത് പൊളിഞ്ഞു.
ഭാരിച്ച ചെലവ്
ഫ്രഞ്ച് നിർമ്മിത 11സീറ്റുള്ള ഇരട്ട എൻജിൻ എ.എസ് 365 ഡൗഫിൻ-എൻ കോപ്ടറിന് 71കോടി വിലയുണ്ട്.
മാസം 20 മണിക്കൂർ പറക്കാൻ നികുതിയടക്കം 1,70,63,000രൂപ, 20 മണിക്കൂറിൽ കൂടിയാൽ മണിക്കൂറിന് 67,926രൂപ വീതം അധികം
ആകെ പറന്നത് പത്തുതവണ. തിരുവനന്തപുരം വിമാനത്താവളത്തിൽ വിശ്രമത്തിലായിരുന്ന കോപ്ടറിന് പറന്നാലും ഇല്ലെങ്കിലും വാടകയിൽ കുറവുണ്ടായിരുന്നില്ല.
കോപ്ടർ പിടിവിടാതെ ബെഹ്റ
മാവോയിസ്റ്റ് ബാധിത സംസ്ഥാനത്ത് പൊലീസിന് ഹെലികോപ്ടർ അത്യാവശ്യമാണ്.
മഹാരാഷ്ട്രയിലെ ഗാഡ്ചിറോളി എസ്.പിക്ക് എല്ലാസമയത്തും ഹെലികോപ്ടർ സൗകര്യം ലഭിക്കും.
മാവോയിസ്റ്റുകളെ കണ്ടാലുടൻ സേനയ്ക്ക് എത്താൻ ഹെലികോപ്ടർ വേണം.
ഇനി ഓപ്പറേഷണൽ ഹെലികോപ്ടറാണ് വേണ്ടത്. അതിനായാണ് ആഗോളടെൻഡർ
വ്യോമസേന ഉണ്ടല്ലോ
അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അവയവങ്ങൾ അടിയന്തരമായി കൊച്ചിയിലെത്തിക്കാൻ ഒരുലക്ഷം രൂപ ഇൗടാക്കി വ്യോമസേന ഹെലികോപ്ടർ വിട്ടുനൽകാറുണ്ട്. ഓഖി-പ്രളയകാലത്ത് വ്യോമനിരീക്ഷണത്തിനും സേനാഹെലികോപ്ടറാണ് ഉപയോഗിച്ചത്.
"രാജ്യസുരക്ഷയാണ് ചെലവല്ല പ്രധാനം. മാവോയിസ്റ്റുകളെ നിരീക്ഷിക്കാൻ ഡ്രോണുകളും ഉപയോഗിക്കും. "
-ലോക്‌നാഥ് ബെഹ്റ
പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |