ലണ്ടൻ : രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനിടെ അതെല്ലാം കാറ്റിൽ പറത്തി സഹപ്രവർത്തകയെ ചുംബിച്ച് വിവാദത്തിലായ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് (42) രാജി വച്ചു. സംഭവത്തിൽ മാപ്പ് പറഞ്ഞെങ്കിലും രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച വിവാദമായി തുടർന്നതോടെയാണ് രാജിയുണ്ടായത്. ഹാൻകോക്ക് മേയ് 6 ന് പങ്കെടുത്ത പരിപാടിയുടെ ദൃശ്യങ്ങളാണ് ബ്രിട്ടണിലെ പ്രമുഖ മാദ്ധ്യമം പുറത്തു വിട്ടത്. തന്റെ ഓഫീസിന്റെ പ്രകടനമികവ് നിരീക്ഷിക്കാനായി റിക്രൂട്ട് ചെയ്ത ജീവനക്കാരിയെ ഹാൻകോക്ക് ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ബ്രിട്ടീഷ് ജനതയോട് നിരന്തരം ആഹ്വാനം ചെയ്തിരുന്ന ഹാൻകോക്കിൽ നിന്നുണ്ടായ വീഴ്ച സർക്കാരിനെ തന്നെ പ്രതിരോധത്തിലാക്കി. സാമൂഹ്യ അകലമെന്ന മാർഗനിർദ്ദേശം പാലിക്കുന്നതിൽ താൻ പരാജയപ്പെട്ടതായി സമ്മതിച്ച ഹാൻകോക്ക് തന്റെ വിവേക രഹിതമായ പെരുമാറ്റം കൊവിഡ് മഹാമാരിയിൽ ജീവിതം നഷ്ടപ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു.
ബ്രിട്ടന്റെ പുതിയ ആരോഗ്യ സെക്രട്ടറിയായി സാജിദ് ജാവിദിനെ നിയമിച്ചു
ഹാൻകോക്കിന്റെ രാജിയെ തുടർന്ന് രാജ്യത്തെ പുതിയ ആരോഗ്യ സെക്രട്ടറിയായി മുൻ ധനകാര്യ മന്ത്രി സാജിദ് ജാവിദിനെ നിയമിച്ചു. പ്രധനമന്ത്രി ബോറിസ് ജോൺസണുമായുള്ള ഭിന്നതകളെ തുടർന്ന് കഴിഞ്ഞ വർഷം സാജിദ് മന്ത്രി സ്ഥാനം രാജി വച്ചിരുന്നു. ഹാൻകോക്കിന്റെ രാജി സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സാജിദിന്റെ നിയമനം. രാജ്യത്തെ വർദ്ധിച്ചു വരുന്ന കൊവിഡ് കേസുകൾ നിയന്ത്രിക്കുന്നതാവും പ്രഥമ ലക്ഷ്യമെന്ന് ചുമതലയേറ്റ ശേഷം ജാവിദ് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |