തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സി ബി ഐ സംഘം തലസ്ഥാനത്തെത്തി. തിരുവനന്തപുരം സി ബി ഐ ഓഫീസിലായിരിക്കും ഇവരുടെ പ്രവർത്തനം. പ്രതിയാക്കപ്പെട്ടവർക്ക് ഹാജരാകാൻ നോട്ടീസ് നൽകുകയായിരിക്കും ആദ്യ നടപടി.
ഡൽഹി സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനായി എത്തിയത്. അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഡി ഐ ജി സന്തോഷ് ചാൽക്കേ ഇന്ന് തലസ്ഥാനത്തെത്തും. സുപ്രീംകോടതി നിർദേശ പ്രകാരമാണ് മേയ് മാസം സി ബി ഐ കേസ് ഏറ്റെടുത്തത്.
18 പേരെ പ്രതിചേർത്ത് സി ബി ഐ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് സി ഐയായിരുന്ന എസ് വിജയനാണ് ഒന്നാംപ്രതി. വഞ്ചിയൂർ എസ് ഐയായിരുന്ന തമ്പി എസ് ദുർഗാദത്ത്, ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘം തലവനായിരുന്ന സിബി മാത്യൂസ്, ഐ ബി ഡെപ്യൂട്ടി ഡയറക്‌ടറായിരുന്ന ആർ ബി ശ്രീകുമാർ, സിറ്റി പൊലീസ് കമ്മിഷണറായിരുന്ന വി ആർ രാജീവൻ, കെ കെ ജോഷ്വ എന്നിവരടക്കമാണ് പതിനെട്ട് പ്രതികൾ.
സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് സി ബി ഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സി ബി ഐ അന്വേഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |