തിരുവനന്തപുരം: കള്ളപ്പണ കേസുമായി ബി ജെ പിയെ ഒരു തരത്തിലും ബന്ധിപ്പിക്കാൻ ആവില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കള്ളകേസ് എടുക്കുമായിരിക്കും. ജയിലിൽ അടയ‌്‌ക്കുകയോ തൂക്കികൊല്ലുകയോ ചെയ്യട്ടെ. താനിവിടെ തന്നെ ഉണ്ട്. കുഴൽപ്പണകേസ് എന്നൊരു കേസില്ലയെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരള പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ട്. ഇത് ഡി ജി പി ലോക്‌നാഥ് ബെഹ്റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണമാണ് ഡി ജി പി നടത്തിയത്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയവത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യം. സ്ഥാനം ഒഴിയുമ്പോൾ എങ്കിലും സത്യം പറഞ്ഞതിന് ഡി ജി പിയെ അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുന്നുണ്ടെന്ന് ബി ജെ പി പലതവണ പറഞ്ഞിട്ടുള്ളതാണ്. ഐസിസ് നേതൃത്വത്തിൽ ലവ് ജിഹാദ് സംഘങ്ങൾ ഉണ്ടെന്ന് തങ്ങൾ പറഞ്ഞപ്പോൾ തള്ളിക്കളഞ്ഞു. രാജ്യ സുരക്ഷയെ വച്ച് കളിക്കരുത്. തീവ്രവാദ സംഘടനകൾക്ക് മെയിൽ ചോർത്തിയ ഷാജഹാൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രി സ്ഥാനക്കയറ്റം നൽകി. സ്പെഷ്യൽ ബ്രാഞ്ചിലും ഇന്‍റലിജൻസിലും മാത്രമല്ല ലോ ആൻഡ് ഓർഡറിലും ഐസിസ് സാന്നിദ്ധ്യമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
അഫ്‌ഗാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെ സർവ്വകലാശാലകളിലേക്ക് വിദ്യാർഥികൾ എത്തുന്നു. കേരള സർവകശാലയിൽ 1,042 വിദ്യാർത്ഥികളുണ്ട്. പൊലീസ് ആസ്ഥാനത്ത് ഐസിസ് സ്ലീപിംഗ് സെല്ലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
ക്വട്ടേഷൻ സംഘങ്ങളെ ഒളിപ്പിക്കാൻ സി പി എം ശ്രമം നടത്തുകയാണ്. എ കെ ജി സെന്‍ററിനകത്താണ് ക്വട്ടേഷൻ സംഘങ്ങൾ. ആകാശ് തില്ലങ്കേരി 2017 വരെ എ കെ ജി സെന്‍ററിലെ ജീവനക്കാരനായിരുന്നു. പാർട്ടി നേതൃത്വമാണ് ക്വട്ടേഷൻ സംഘങ്ങളെ വളർത്തുന്നത്. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബി ജെ പിയുടെ തീരുമാനമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |