പാരിസ്: പ്രാദേശിക തിരഞ്ഞെടുപ്പിന്റെ
എക്സിറ്റ് പോൾ ഫലത്തിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും മാരിൻ ലി പെൻ നയിക്കുന്ന തീവ്ര വലതുപക്ഷമായ നാഷണൽ റാലിയ്ക്കും കനത്ത തിരിച്ചടി. എന്നാൽ, എക്സിറ്റ് പോൾ പ്രകാരം നാഷണൽ റാലി ഏറെ പ്രതീക്ഷ വച്ച മാഴ്സെ, നൈസ് പട്ടണങ്ങൾ ഉൾപ്പെടുന്ന ആൽപ്സ് പ്രവിശ്യയിൽ 45 ശതമാനമോ അതിൽ താഴെയോ സീറ്റുകൾ മാത്രമേ നേടൂ എന്നാണ് സൂചനകൾ. ഇവിടെ അധികാരം പിടിച്ച് 2022ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനഹിതമുറപ്പിക്കുകയായിരുന്നു നാഷണൽ റാലിയുടെ ലക്ഷ്യം. എന്നാൽ, യാഥാസ്ഥിതിക കക്ഷിയായ റിപ്പബ്ലിക്കന്മാർ ഇവിടെ 55 ശതമാനം വോട്ടുനേടി അധികാരത്തിലേറുമെന്നാണ് റിപ്പോർട്ട്.
ഉത്തര മേഖലയായ ഹോട്സ് ഡി ഫ്രാൻസിൽ സാവിയർ ബെർട്രൻഡ് നയിക്കുന്ന കക്ഷിക്കാണ് മേൽക്കൈ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാക്രോണിന്റെ മുഖ്യ എതിരാളിയായി കണക്കാക്കപ്പെടുന്നയാളാണ് ബെർട്രൻഡ്.
ജനം പോളിംഗ് ബൂത്തുകളിൽ നിന്ന് വിട്ടുനിന്ന പ്രദേശിക തിരഞ്ഞെടുപ്പിൽ 30 ശതമാനത്തിൽ താഴെയായിരുന്നു ഇത്തവണ വോട്ടെടുപ്പ്. മാക്രോൺ നയിക്കുന്ന ല റിപ്പബ്ലിക് എൻ മാർച്ചിനും ഇത്തവണ ഒരു മേഖലയിലും അധികാരം പിടിക്കാനായിട്ടില്ല. ആദ്യമായാണ് മാക്രോണിന്റെ കക്ഷി പ്രാദേശിക തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. അവസാനമായി ഈ തിരഞ്ഞെടുപ്പ് നടന്നത് 2015ലായിരുന്നു. അന്ന് മാക്രോൺ കക്ഷി രൂപവത്കരിച്ചിരുന്നില്ല. പരമ്പരാഗത മിതവാദ വലതുപക്ഷത്തിനൊപ്പം ഇടതുപാർട്ടികളും ഇത്തവണ നേട്ടമുണ്ടാക്കിയിട്ടില്ല.തിരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |