അമൃത്‌സർ: റിപ്പബ്ളിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ ചെങ്കോട്ടയിൽ അതിക്രമം നടത്തിയ കേസിൽ കർഷകൻ ഗുർജോത് സിംഗിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഗുർജോതിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടു. ഇയാളുടെ തലയ്ക്ക് പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബിലെ അമൃത്‌സറിൽ നിന്നാണ് ഗുർജോത് പിടിയിലായത്. പഞ്ചാബിലെ തരൻ താരൻ സ്വദേശിയായ ഇയാൾ ദേശീയ പതാക ഉയർത്തിയ ചെങ്കോട്ടയ്ക്ക് മുകളിൽ കയറി മതചിഹ്നമുള്ള കൊടി പ്രദർശിപ്പിച്ച കേസിലാണ് അറസ്റ്റ്.
ചെങ്കോട്ട സംഭവത്തിന് ശേഷം സിംഘു അതിർത്തിയിൽ തിരിച്ചെത്തിയ ഗുർജോത് പിന്നീട് പഞ്ചാബിലെ ഗ്രാമത്തിലേക്ക് മടങ്ങിയിരുന്നു. ചെങ്കോട്ട അതിക്രമവുമായി ബന്ധപ്പെട്ട് ഗുർജോതിനെും ദീപ് സിദ്ധു, ജുഗ്‌രാജ് സിംഗ്, ഗുർജോത് സിംഗ് എന്നിവർക്കുമെതിരെ കേസെടുക്കുകയും പിടിച്ചു കൊടുക്കുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഗുർജോത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പഞ്ചാബിൽ നിരവധി തവണ റെയ്ഡുകൾ നടത്തിയെങ്കിലും ഗുർജോത് സിംഗിനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല.
ജനുവരി 22നടക്കം പലതവണ ഗുർജോത് സിംഗ് സിംഘു അതിർത്തിയിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജനുവരി 26ന് ഗ്രാമത്തിലെ മൂന്നുപേരോടൊപ്പം ട്രാക്ടറിൽ ഗുർജോത് സിംഗ് ചെങ്കോട്ടയിലെത്തി. ടി.വി ചാനലുകളിലും ഇയാൾ പ്രത്യക്ഷപ്പെട്ടിരുന്നു. ചെങ്കോട്ട സംഭവത്തിന് ശേഷം ചാനലുകളിൽ ഇയാളുടെ പ്രതികരണം വന്നിരുന്നു. എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണെന്നാണ് ഗുർജോതിന്റെ വാദം. താൻ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുക മാത്രമാണ് ചെയ്തതെന്നും ജുഗ്‌രാജാണ് സംഭവത്തിന് പിന്നിലെന്നും ഗുർജോത് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |