അഗർത്തല: അവശ്യവസ്തുക്കളുടെ വിലവർദ്ധനവിനെതിരെ ത്രിപുരയിൽ സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബി.ജെ.പി പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ സി.പി.എം എം.എൽ.എ സുധൻ ദാസ്, ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ഉദ്യോഗസ്ഥൻ എന്നിവരുൾപ്പെടെ 12 പേർക്ക് പരിക്കേറ്റു.
സംസ്ഥാന പ്രതിപക്ഷ പാർട്ടിയായ സി.പി.എം ഞായറാഴ്ച വൈകിട്ട് തെക്കൻ ത്രിപുരയിലെ രാജ് നഗറിൽ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം. സി.പി.എം പൊതുയോഗം നടക്കുന്നതിന്റെ നേരെ എതിർവശത്ത് ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് ബെലോണിയ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സൗമ്യ ദേബ് ബർമ പറഞ്ഞു.
അങ്ങോട്ടുമിങ്ങോട്ടും മുദ്രാവാക്യം വിളിയും ആക്രോശവും തുടങ്ങിയ പ്രവർത്തകർ പിന്നീട് പരസ്പരം കല്ലെറിഞ്ഞു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പ്രയോഗിച്ചു. പരിക്കേറ്റ എം.എൽ.എയെയും പാർട്ടി പ്രവർത്തകരെയും അഗർത്തല ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ തങ്ങളുടെ മണ്ഡലം പ്രസിഡന്റ് രഞ്ജിത് സർക്കാർ ഉൾപ്പെടെ ചില പ്രവർത്തകർക്ക് പരിക്കേറ്റതായി ബി.ജെ.പി വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു.
കഴിഞ്ഞ ദിവസം ഖൊവായ് ജില്ലയിലെ തെലിയാമുറയിൽ നടന്ന സമാന രീതിയിലുള്ള ആക്രമണത്തിൽ 12 സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |