തൃശൂർ: കൊവിഡ് പ്രോട്ടോകോൾ ശക്തമായതിനാൽ നിരത്തിലിറങ്ങുന്ന ബസുകൾക്ക് നിയന്ത്രണം വന്നതോടെ യാത്രക്കാർ സാമൂഹിക അകലം പാലിക്കാനാകാത്ത അവസ്ഥയിൽ. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗണിന് പുറമെ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുന്നത്.
ഒറ്റ അക്ക നമ്പറുള്ള ബസുകളും ഇരട്ട അക്ക നമ്പറുള്ള ബസുകളും വ്യത്യസ്ത ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. അതുകൊണ്ട് പാതി ബസുകൾ മാത്രമാണ് മിക്ക റൂട്ടുകളിലും സർവീസ് നടത്തുന്നത്. അനുമതിയുള്ള ബസുകളിൽ മിക്കതിനും സാമ്പത്തിക നഷ്ടം നിമിത്തം സർവീസ് നടത്താൻ തയ്യാറാകുന്നില്ല. പലരും ജിഫാം നൽകി ബസുകൾ നിരത്തിലിറക്കാതിരിക്കുകയാണ്.
അക്കാരണത്താൽ മിക്ക റൂട്ടുകളിലും യാത്രാ ക്ലേശം രൂക്ഷമായി. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്താത്ത റൂട്ടിലാണ് ഏറെ പ്രയാസം. സർവീസ് നടത്തുന്ന ബസുകളുടെ എണ്ണത്തിലെ കുറവ് സ്വകാര്യ ബസുകൾക്കെന്ന പോലെ കെ.എസ്.ആർ.ടി.സിക്കുമുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ മാത്രമേ നടത്തുന്നുള്ളൂ.
ലവലേശമില്ല സാമൂഹിക അകലം
ബസുകളിൽ ആളുകളെ നിറുത്തി യാത്ര ചെയ്യിക്കരുതെന്ന കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കേ അതൊന്നും പാലിക്കപ്പെടാത്ത സ്ഥിതിയാണ്. നിരത്തിലിറങ്ങുന്ന ബസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായതോടെ കിട്ടുന്ന ബസുകളിൽ കയറിക്കൂടി ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരാനാണ് ആളുകൾ ശ്രമിക്കുന്നത്. അതുകൊണ്ട് രാവിലെയും വൈകീട്ടുമുള്ള സമയങ്ങളിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലെല്ലാം തിരക്കാണ്. പലയിടത്തും പൊലീസ് പരിശോധനാ കേന്ദ്രങ്ങളുണ്ടെങ്കിലും ഈ ലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. എണ്ണത്തിലുള്ള കുറവ് മൂലം മിക്ക റൂട്ടിലും ആളുകൾ മണിക്കൂറുകൾ ബസ് കാത്ത് നിൽക്കുന്ന സ്ഥിതിയാണ്.
ബസുകളിൽ മിക്കപ്പോഴും വിരലിലെണ്ണാവുന്നവർ
സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലാകട്ടെ രാവിലെയും വൈകീട്ടുമുള്ള സമയങ്ങളിൽ മാത്രമാണ് യാത്രക്കാരുള്ളത്. വിവിധ സർക്കാർ, സ്വകാര്യ ഓഫീസുകളിലേക്ക് പോകുന്നവരും തിരിച്ചുവരുന്നവരുമായ സാധാരണക്കാരായ യാത്രക്കാരാണ് ഇവരിലേറെയും. ബാക്കിയുള്ള സമയങ്ങളിൽ പത്തിൽ താഴെ ആളുകൾ മാത്രമാണുണ്ടാകാറുള്ളത്.
ഉച്ച സമയത്ത് മിക്ക ബസുകളിലും അഞ്ചിൽ താഴെ ആളുകളാണ് ഉണ്ടാകാറുള്ളത്. കൊവിഡ് മൂലം പൊതു ഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മിക്കവരും ബൈക്കിലും കാറിലുമാണ് ഉദ്ദേശിച്ച സ്ഥലങ്ങളിലെത്തുന്നത്.
ഒരു ദിവസം 200 ബസുകൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. പാതി ബസുകൾ മാത്രം നിരത്തിലിറങ്ങുന്നത് മൂലം യാത്രാക്ലേശം രൂക്ഷമാണ്. ഗ്രാമീണ റൂട്ടുകളിൽ യാത്രക്കാർ വളരെ കുറവാണ്. മുഴുവൻ ബസുകളും നിരത്തിലിറങ്ങിയാൽ മാത്രമേ സാമൂഹിക അകലമുൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കാനാകൂ.
എം.എസ് പ്രേംകുമാർ
ജില്ലാ പ്രസിഡന്റ്
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |