ലേലത്തിന് ആളില്ല, മുടങ്ങിയത് ആറാം തവണ
ആലപ്പുഴ: പാതിരപ്പള്ളിയിലെ എക്സൽ ഗ്ളാസ് ഫാക്ടറിയുടെ ഓൺലൈൻ ലേലം ആറാം തവണയും മുടങ്ങി. ഇതോടെ ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം തൊഴിലാളി യൂണിയനുകൾ ശക്തമാക്കി.
200 കോടിയിലധികം ലഭിക്കാവുന്ന സ്വത്തിന് നിലവിൽ 80 കോടിയാണ് വിലയിട്ടിരിക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ ആളെത്താത്തതിനാൽ ഓരോ ലേലത്തിലും അടിസ്ഥാന തുകയുടെ പത്ത് ശതമാനം കുറയും. ഇങ്ങനെയാണ് ഇപ്പോൾ 80 കോടിയിൽ എത്തിയത്. കമ്പനി ഏറ്റെടുത്തു കഴിഞ്ഞാൽ പ്രവർത്തനം ആരംഭിക്കാൻ കോടികൾ മുടക്കേണ്ടി വരുമെന്നതും തൊഴിൽ പ്രശ്നങ്ങളും മൂലമാണ് ലേലത്തിന് ആരുമെത്താത്തത്. ലേലത്തിന് മുമ്പ് ലിക്വിഡേറ്ററുമായി ചർച്ച നടത്തി ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കമ്പനി പൂട്ടുന്ന സമയത്ത് 9 കോടിയുടെ കുപ്പികൾ ഗോഡൗണിലുണ്ടായിരുന്നു.
2012ഡിസംബർ 12നാണ് ഫാക്ടറി പൂട്ടിയത്. അന്നുണ്ടായിരുന്ന 550 ജീവനക്കാർക്ക് ഒൻപത് മാസത്തെ ബോണസും ഒരു മാസത്തെ ശമ്പളവും ഇൻസെന്റീവും കുടിശിക ഉണ്ടായിരുന്നു. സി.പി.എമ്മും സി.പി.ഐയും കോൺഗ്രസും ബി.ജെ.പിയും എക്സൽ ഗ്ളാസ് ഫാക്ടറി ലേലത്തിൽ സർക്കാർ നേരിട്ട് പങ്കെടുക്കണമെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോമളപുരം സ്പിന്നിംഗ് മിൽ വി.എസ് സർക്കാർ ഏറ്റെടുത്ത അതേ മാതൃകയിൽ സർക്കാർ ഓർഡിനൻസ് വഴി ഫാക്ടറി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
നഷ്ടക്കണക്കിൽ കടിച്ചുതൂങ്ങുന്നു
തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യം നൽകാതിരിക്കാനെന്നോണം നഷ്ടത്തിന്റെ കണക്ക് നിരത്തി ഫാക്ടറി ലിക്വിഡേഷൻ നടപടിയുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുകയാണ്. സെപ്തംബർ 15നാണ് ഓൺലൈൻ വഴി ആദ്യം ലേലം നിശ്ചയിച്ചത്. ആരും പങ്കെടുത്തില്ല. പിന്നീട് ആറുതവണ ലേലം നിശ്ചയിച്ചിട്ടും ഇതായിരുന്നു അവസ്ഥ. കഴിഞ്ഞ മേയ് ആദ്യവാരമായിരുന്നു അഞ്ചാം തവണത്തെ ലേലം മുടങ്ങിയത്.
ചെറുതല്ല നഷ്ടം
750 മില്ലി വെള്ളം കൊള്ളാവുന്ന ഒരു കുപ്പി നിർമ്മിക്കുന്നതിന് നാലു രൂപയായിരുന്നു പൂട്ടുന്ന സമയത്തെ ചെലവ്. വിൽക്കുന്നത് 13 മുതൽ 17 വരെ രൂപയ്ക്ക്. 11 മുതൽ 13 രൂപ വരെ ഒരു കുപ്പിയിൽ ലാഭം.
ലേലത്തിൽ വയ്ക്കുന്നത്
ദേശീയപാതയോരത്തുള്ള 18 ഏക്കറും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും
ചേർത്തല പള്ളിപ്പുറത്ത് രണ്ട് ബ്ളോക്കുകളിലെ അഞ്ച് ഏക്കർ സ്ഥലം
.............................
14.5 കോടി: കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി വായ്പ
45 കോടി: പലിശയടക്കം നിലവിലെ ബാദ്ധ്യത
.................................
എക്‌സൽ ഗ്ളാസ് ഫാക്ടറിയുടെ സ്ഥലവുമായി ബന്ധപ്പെട്ട വിഷയം പഠിച്ചശേഷം പ്രതികരിക്കാം
പി.പി.ചിത്തരഞ്ജൻ എം.എൽ.എ
ഫാക്ടറിയുടെ സ്ഥലവും മറ്റ് ആസ്തികളും മാനേജ്‌മെന്റ് ആയ സോമാനിയ തട്ടിയെടുക്കാനുള്ള ശ്രമം ഒഴിവാക്കാൻ സർക്കാർ ഇടപെടണം. ഓർഡിനൻസ് വഴി ഫാക്ടറി സർക്കാർ ഏറ്റെടുത്ത് സർക്കാർ ഉടമസ്ഥതയിൽ നിലനിറുത്തണം
ടി.ജെ.ആഞ്ചലോസ്, ജില്ലാ സെക്രട്ടറി, സി.പി.ഐ
സർക്കാർ ഏറ്റെടുത്ത് ഉത്പാദനത്തിന് ആവശ്യമായ സിലിക്കയ്ക്കുപകരം പുതിയ റോ മെറ്റീരിയൽ ഉപയോഗപ്പെടുത്തി ഫാക്ടറി പ്രവർത്തിപ്പിക്കണം
അനിൽ, എ.ഐ.ടി.യു.സി
എക്‌സൽ ഗ്ളാസ് ഫാക്ടറിയുടെ ലേലം തൊഴിലാളികളെ കബളിപ്പിക്കാനുള്ള വെറും തട്ടിപ്പാണ്
അഡ്വ. ഡി.സുഗതൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |