അരീക്കോട്: ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം ഇന്നലെ മുതൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ പരീക്ഷകൾ ആരംഭിച്ചെങ്കിലും മുൻ പരീക്ഷകളുടെ ഫലം പുറത്തുവരാത്ത് വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തുന്നു. ലോക്ക്ഡൗണിൽ യഥാസമയത്ത് പരീക്ഷകൾ നടത്താൻ സാധിച്ചിരുന്നില്ല. ഇതിനൊപ്പം രണ്ട്, മൂന്ന് വർഷക്കാരുടെ ഒന്നിലധികം സെമസ്റ്ററുകളുടെ പരീക്ഷാഫലവും പുറത്തുവന്നിട്ടില്ല. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ അക്കാദമിക് വർഷം നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ്. നാല്, അഞ്ച് സെമസ്റ്ററുകളുടെ പരീക്ഷാഫലം കാത്തിരിക്കുകയാണിവർ. നിലവിൽ ആറാം സെമസ്റ്റർ പരീക്ഷകളാണ് നടക്കുന്നത്. ഈ ഫലങ്ങളെല്ലാം പുറത്തുവന്നാൽ മാത്രമേ ഉന്നത പഠനത്തിനായി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുകയൊള്ളൂ. ഏതെങ്കിലും വിഷയങ്ങളിൽ തോറ്റ് പോയവർക്ക് ഇനിയും ഒരുപാട് ദിവസം പരീക്ഷകൾക്കും, ഫലത്തിനും വേണ്ടി കാത്തിരിക്കേണ്ടി വരും. എന്നാൽ ഈ സാഹചര്യത്തിലും കാലിക്കറ്റ് സർവകലാശാലയടക്കം ഉന്നത പഠനത്തിനായുള്ള അപക്ഷകളും, പ്രവേശന പരീക്ഷ അപേക്ഷകളും വിളിച്ചിട്ടുമുണ്ട്. പരീക്ഷയുടെ കാര്യത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ മെല്ലെ പോക്കിന് പരിഹാരം വേണമെന്ന് വിദ്യാർത്ഥി സംഘടനകൾ നേരത്തെ തന്നെ ആവശ്യമുന്നയിച്ചതാണ്. നിരവധി തവണ പ്രതിഷേധങ്ങളും നടത്തി.
ദുരിതത്തിൽ ഇവർ
മൂന്നാംവർഷ ബിരുദ വിദ്യാർത്ഥികളും, നിലവിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളുമാണ് ഏറെ പ്രയാസപ്പെടുക. മൂന്നാം വർഷ വിദ്യാർത്ഥികൾ പരീക്ഷകൾ എല്ലാം കഴിഞ്ഞ് ഫലം കാത്തിരിക്കേണ്ട സമയത്ത്, രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഇതുവരെ കാര്യമായി പരീക്ഷകൾ നടക്കാത്തത് കൊണ്ട് ഇനി മുതൽ ബാക്കി വന്ന പരീക്ഷകളെല്ലാം നടത്തേണ്ടതുമുണ്ട്. എല്ലാ പരീക്ഷകളും കൂടെ ഒരുമിച്ച് വരുന്നതും വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസമുണ്ടാക്കും. ഇവർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷ ഒരു വർഷം മുമ്പ് കഴിഞ്ഞതാണ്. എന്നാൽ ഇതുവരെ ആ ഫലവും വന്നിട്ടില്ല. ഓൺലൈൻ ക്ലാസ്സുകളായത് കൊണ്ട് എല്ലാ വിഷയങ്ങളും പെട്ടെന്നുള്ള പരീക്ഷകൾക്ക് വേണ്ടി പഠിച്ചെടുക്കുക എന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സമയത്ത് കോളേജുകളും, സർവകലാശാലകളും അടഞ്ഞു കിടക്കുന്നത് കൊണ്ട് പ്രാക്ടിക്കൽ പരീക്ഷകൾക്ക് വേണ്ടി പ്രവർത്തനങ്ങൾ ചെയ്ത് പഠിക്കാനും ഇവർക്കായിട്ടില്ല.
'പരീക്ഷകളുടെ കാര്യത്തിൽ കാലിക്കറ്റ് സർവകലാശാല എല്ലാ കാലത്തും മെല്ലെ പോക്കിലാണ്. ഈ ലോക്ക്ഡൗൺ സമയത്ത് പരീക്ഷകളുടെ കാര്യം വളരെ ആശങ്കയിലുമാണ്. പി. എച്ച്. ഡി വിദ്യാർത്ഥികൾ അടക്കം ബുദ്ധിമുട്ടിലായി.
ടിപി. അഷ്റഫലി
എം. എസ്.എഫ് ദേശിയ പ്രസിഡന്റ്
'' റിസൽട്ടുകൾ വരാൻ വൈകുന്നതിനാൽ അക്കാദമിക് വർഷം നഷ്ടപെടുമോ എന്ന ആശങ്കയുണ്ട്.
മുഹമ്മദ് റസൽ, മൂന്നാം വർഷ ബികോം വിദ്യാർത്ഥി, സുല്ലമുസ്സലാം സയൻസ് കോളേജ് അരീക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |