കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ടൗണിൽ നാലുവർഷം മുമ്പ് അനുവദിച്ച സപ്ലെക്കോയുടെ മാവേലി സൂപ്പർമാർക്കറ്റ് ഇതുവരെ തുടങ്ങിയില്ല. സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുകയാണ് നിലവിലുള്ള മാവേലി സ്റ്റോർ. സൂപ്പർമാർക്കറ്റ് വന്നാൽ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമാവും.
വർഷങ്ങൾക്ക് മുമ്പ് കോട്ടയ്ക്കൽ സ്വദേശിയായ യു.എ. ബീരാൻ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് കോട്ടയ്ക്കലിൽ മാവേലി സ്റ്റോർ അനുവദിക്കുന്നത്. നഗരസഭയിലെയും സമീപ പഞ്ചായത്തുകളായ പറപ്പൂർ, എടരിക്കോട്, ഒതുക്കുങ്ങൽ, പൊൻമള പ്രദേശങ്ങളിലെയും ആളുകൾ ഈ മാവേലി സ്‌റ്റോറിനെ ആശ്രയിക്കുന്നുണ്ട്. നല്ല നിലയിൽ വ്യാപാരവും നടക്കുന്നുണ്ട്.
നഗരസഭയിലെ തന്നെ ഇന്ത്യനൂരിൽ അനുവദിച്ച മാവേലി സ്റ്റോറും ഇതുവരെ തുറന്നില്ല. ആര്യവൈദ്യശാല റോഡിൽ സൂപ്പർമാർക്കറ്റിനായി അനുവദിച്ചതാകട്ടെ ടാക്സി സ്റ്റാൻഡിനായി ഇ.ടി.മുഹമ്മദ് ബഷീർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച മൂന്ന് മുറികളോടുകൂടിയ കെട്ടിടമാണ്. ഇതിനെതിരെ ടാക്സി ഡ്രൈവർമാർ രംഗത്തെത്തിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. മറ്റ് കെട്ടിടങ്ങൾക്കായി നഗരസഭ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഈ വിലക്കയറ്റ സമയത്ത് അത്താണിയാകേണ്ട സപ്ളൈക്കോയുടെ സൂപ്പർമാർക്കറ്റ് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമായി കിട്ടാൻ കാത്തിരിക്കുകയാണ് ഇവിടുത്തുകാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |