യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ തകർത്ത് ബെൽജിയം
വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബെൽജിയം ഇറ്റലിയെ നേരിടും
ഗോളടിയിൽ ലോക റെക്കാഡ് തിരുത്തിയെഴുതാനാകാതെ ക്രിസ്റ്റ്യാനോയുടെ മടക്കം
സെവിയ്യ:നന്നായി പൊരുതിനോക്കി, പക്ഷേ ഓരോ നിർഭാഗ്യം എതിർവശത്ത് നിലയുറപ്പിച്ചു. ഒടുവിൽ പോർച്ചുഗീസ് ആരാധകർ ഭയന്നതുതന്നെ സംഭവിച്ചു.ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടു വഴങ്ങേണ്ടിവന്ന ഏക ഗോളിന് പ്രീ ക്വാർട്ടറിൽ ബെൽജിയത്തിനോടുതോറ്റ് നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ യൂറോകപ്പിൽ നിന്ന് പുറത്ത് !.
നായകൻ ഏദൻ ഹസാഡിന്റെ അനുജൻ തോർഗൻ ഹസാഡ് 42-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ലോംഗ് റേഞ്ചറിലാണ് പറങ്കികളുടെ സ്വപ്നങ്ങൾ ചിതറിത്തെറിച്ചത്. പലവട്ടം ബെൽജിയൻ വല കുലുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ശ്രമിച്ചുനോക്കിയെങ്കിലും ഒന്നുപോലും ഫലം കണ്ടില്ല. ബെൽജിയൻ ഗോളി തിബോ കോട്വായുടെ മിന്നുന്ന സേവുകളും സ്വന്തം താരങ്ങളുടെ നിർഭാഗ്യവും പോർച്ചുഗലിന്റെ പോർമുനകൾ ഒടിച്ചുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന അലി ദേയ്‌യുടെ റെക്കാഡ് തകർക്കാൻ കഴിയാതിരുന്നതിന്റെ വേദനയും ക്രിസ്റ്റ്യാനോയ്ക്ക് സമ്മാനിച്ചാണ് സെവിയ്യയിൽ ഫൈനൽ വിസിൽ മുഴങ്ങിയത്.
വെള്ളിയാഴ്ച മ്യൂണിക്കിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇറ്റലിയാണ് ബെൽജിയത്തിന്റെ എതിരാളികൾ.പ്രീ ക്വാർട്ടറിൽ ആസ്ട്രിയയെ 2-1ന് തോൽപ്പിച്ചാണ് ഇറ്റലി അവസാന എട്ടിൽ ഇടം പിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |