ന്യൂഡൽഹി: പുതിയ ഐ.ടി. നിയമങ്ങൾ പാലിക്കാതെ കേന്ദ്ര സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ട്വിറ്റർ ഇന്ത്യയുടെ ഭൂപടം തെറ്റായി വെബ്സൈറ്റിൽ പ്രദർശിപ്പിച്ചു. വിവാദമായതോടെ രാത്രിവൈകി ഭൂപടം നീക്കം ചെയ്തു.
കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായി രേഖപ്പെടുത്തിയ ഭൂപടമാണ് ട്വിറ്റർ തങ്ങളുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നത്. ട്വിറ്റർ വെബ്സൈറ്റിലെ കരിയർ സെക്ഷനിലെ ട്വീപ് ലൈഫ് എന്ന ടാബിന് കീഴിലാണ് ഭൂപടം ദൃശ്യമായത്.
രാജ്യത്തിന്റെ ഭൂപടം വികലമാക്കിയ ട്വിറ്ററിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധം ഉയർന്നു.
ഇത് രണ്ടാമത്തെ തവണയാണ് ട്വിറ്റർ ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്വിറ്ററിലെ ജിയോ ലൊക്കേഷനിൽ ജമ്മു കാശ്മീരിലെ ലേ ചൈനയുടെ ഭാഗമായി കാണിച്ചിരുന്നു.
ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും അവഹേളിക്കാനുള്ള ട്വിറ്ററിന്റെ ശ്രമം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയും ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധപ്പെടുത്തിയതിനെ ശക്തമായി അപലപിച്ചും കേന്ദ്രം അന്ന് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസെയ്ക്ക് കത്ത് അയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |