SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.40 PM IST

ആദിവാസി കുടിൽ ഒറ്റയാൻ തകർത്തു, കിടപ്പുരോഗിയായ അമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

kudil

പത്തനംതിട്ട: ശബരിമല പാതയിൽ ളാഹയ്ക്ക് സമീപം മഞ്ഞത്തോട് ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണം. അർദ്ധരാത്രിയിൽ ഉറങ്ങിക്കിടന്ന, കാലുകൾ തളർന്ന അമ്മയും രണ്ടു മക്കളും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. ഇവരുടെ കുടിൽ കാട്ടാന തകർത്തു. മുൻപ് രണ്ടുപേരെ കൊലപ്പെടുത്തിയ ആനയാണ് ഇന്നലെ നാശം വിതച്ചതെന്ന് ആദിവാസികൾ പറഞ്ഞു.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ അമ്പിളിയും മക്കളും താമസിക്കുന്ന ടാർപ്പാളിനും പ്ളാസ്റ്റിക്കും കൊണ്ടുമറച്ച കുടിലിന് നേരെ ആന പാഞ്ഞ് അടുക്കുകയായിരുന്നു. ഞെട്ടിയുണർന്ന അമ്പിളിയും 14കാരനായ മകൻ അനന്തുവും ആറ് വയസുള്ള മകൾ ചിഞ്ചുവും നിലവിളിച്ചു. ശബ്ദം കേട്ട് തൊട്ടടുത്ത കുടിലിൽ താമസിക്കുന്ന രാജു ഒാടിയെത്തി ബഹളം വച്ച് ആനയെ അകറ്റാൻ ശ്രമിച്ചു. ഇതോടെ ആന രാജുവിനും സമീപത്തുളള കുടിലുകൾക്കും നേരെതിരിഞ്ഞു. ഇൗ സമയം അനന്തുവും ചിഞ്ചുവും ചേർന്ന് അമ്പിളിയെ കുടിലിൽ നിന്ന് വലിച്ച് പുറത്തുകൊണ്ടുവന്നു. സമീപത്തെ കുടിലുകളിലുള്ളവർ ഒാടിയെത്തി ബഹളം വച്ചതോടെ ആന വനത്തിനുള്ളിലേക്ക് തിരിച്ചുപോയി. ഭർത്താവ് മരിച്ച അമ്പിളിയും മക്കളും വർഷങ്ങളായി കുടിലിൽ തങ്ങുകയാണ്. തളർവാതം പിടിപെട്ട അമ്പിളി ജോലിക്ക് പോകാറില്ല. ട്രൈബൽ വകുപ്പിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് ഇവരുടെ ജീവിതം. അനന്തു ഒൻപതാം ക്ളാസിലും ചിഞ്ചും ഒന്നാം ക്ളാസിലുമാണ് പഠിക്കുന്നത്.

സോളാർ വേലിയും വെളിച്ചവുമില്ല

ളാഹ, മഞ്ഞത്തോട് ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. രാജാപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറെയും ഒരു ഒാട്ടോറിക്ഷ ഡ്രൈവറെയും കുത്തിക്കൊന്ന ആനയാണ് ഇന്നലെയും എത്തിയത്. മഞ്ഞത്തോട് കോളനിയിൽ 17 ആദിവാസി കുടിലുകളുണ്ട്. നാല് കുടുംബങ്ങളുടെ കുടിലുകൾ മാത്രമാണ് പനമ്പും ഷീറ്റും ഉപയോഗിച്ച് പുതുക്കിപ്പണിഞ്ഞത്. മറ്റ് കുടുംബങ്ങൾ ടാർപ്പാളിൻ ഷീറ്റിനുള്ളിലാണ് താമസം. കാട്ടാന ശല്യം ഒഴിവാക്കാൻ സോളാർ വേലിയും കിടങ്ങും നിർമിച്ചിട്ടില്ല. രാത്രിയിൽ ഇവിടെ വൈദ്യുതി വെളിച്ചവുമില്ല. സോളാർ വേലിയും വെളിച്ചവും സ്ഥാപിക്കാൻ അധികൃതർ നട‌പടിയെടുക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.