ചോദ്യം ചെയ്യലുമായി കിരൺ സഹകരിക്കുന്നില്ല
കുന്നത്തൂർ : മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷമുള്ള യാത്രയ്ക്കിടയിൽ വിസ്മയയെ കിരൺകുമാർ മർദിച്ച ശേഷം കാറിൽ നിന്ന് ഇറക്കിവിട്ട ചിറ്റുമലയിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ചോദ്യം ചെയ്യലിനോട് കിരൺകുമാർ പൂർണമായും സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
കൊല്ലത്തുനിന്ന് ശാസ്താംനടയിലേക്ക് വരുന്നതിനിടെയാണ് വിസ്മയയും കിരൺകുമാറും തമ്മിൽ തർക്കമുണ്ടായത്. കിരൺ മർദിച്ചതോടെ വിസ്മയ കാറിൽ നിന്ന് ഇറങ്ങിയോടി സമീപത്തെ വീട്ടിനുള്ളിലേക്ക് കയറി. കിരൺ ആ വീട്ടിലെത്തി കാറിന്റെ താക്കോൽ വിസ്മയയ്ക്ക് നൽകിയ ശേഷം വീട്ടിലേക്ക് നടന്നുതുടങ്ങി. ഇതോടെ വിസ്മയ അച്ഛനെ വിളിച്ചു വിവരം പറഞ്ഞു. വിസ്മയയുടെ അച്ഛൻ ഉടൻ തന്നെ കിരണിനെ ഫോണിൽ വിളിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെ കിരൺ മടങ്ങിയെത്തി വിസ്മയയുമായി കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്ത്രീധനമായി നൽകിയ കാറിനെച്ചൊല്ലിയായിരുന്നു തർക്കം മുഴുവൻ. വിസ്മയയുടെ അച്ഛനാണ് ഈ സംഭവം പൊലീസിനോട് വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു റൗണ്ട് ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് അന്വേഷണ സംഘം കിരണിനെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷവും ചോദ്യം ചെയ്യൽ തുടർന്നു.
കേസിൽ റിമാൻഡിലായിരുന്ന കിരൺകുമാറിനെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ശാസ്താംകോട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്ന് പോരുവഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ 21 ന് പുലർച്ചെ 3.30 ഓടെയാണ് ആയുർവേദ മെഡിസിൻ വിദ്യാർത്ഥിനിയായിരുന്ന വിസ്മയയെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു മുമ്പ് 2.30ഓടെ കിരണും വിസ്മയയും തമ്മിൽ വഴക്കുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |