രണ്ട് പേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഊബർ ടാക്സി ഡ്രൈവറെ വീട്ടിൽ കയറി വെട്ടിക്കൊന്നു. ചാക്ക അനന്തപുരി ആശുപത്രിക്ക് സമീപം എ.എം.ആർ.എ -69 ഓർക്കിഡിൽ വാടകയ്ക്ക് താമസിക്കുന്ന സമ്പത്താണ് (41) കൊല്ലപ്പെട്ടത്. സമ്പത്തിനെ ആക്രമിക്കാനെത്തിയ സംഘാംഗമെന്ന് കരുതുന്ന പുതുക്കുറുച്ചി സ്വദേശി സനിൽ, സജാദ് എന്നീ യുവാക്കളെ ഗുരുതര പരിക്കുകളോടെ അനന്തപുരി ആശുപത്രി ഐ.സിയുവിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കഴിഞ്ഞ മൂന്നുവർഷമായി സമ്പത്ത് ഇവിടെ തനിച്ച് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി താമസസ്ഥലത്തെത്തിയ ഗുണ്ടാ സംഘമാണ് കൊലപാതകം നടത്തിയത്. മുറിക്കുള്ളിൽ കഴുത്തിലും തലയ്ക്കും കൈകാലുകളിലും ആഴത്തിൽ വെട്ടുംകുത്തുമേറ്റ പരിക്കുകളോടെയാണ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അക്രമികൾ സഞ്ചരിച്ചിരുന്നെന്ന് കരുതുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
വഞ്ചിയൂർ പൊലീസ് പറയുന്നത്: നെയ്യാറ്റിൻകര കരിങ്കുളത്തിന് സമീപമാണ് സമ്പത്തിന്റെ കുടുംബം. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച സാംബശിവൻ- ലതിക ദമ്പതികളുടെ മകനാണ്. ഭാര്യയുമായി പിണക്കത്തിലായശേഷം കഴിഞ്ഞ കുറേ വർഷങ്ങളായി നഗരത്തിലാണ് താമസം. പേട്ടയിലും പരിസരത്തും സമ്പത്തിന്റെ ബന്ധുക്കൾ താമസമുണ്ട്. ഇവരുടെ പരിചയത്തിലാണ് ഏതാനും വർഷം മുമ്പ് സമ്പത്തും ചാക്കയിലെ വാടകവീട്ടിൽ താമസത്തിനെത്തിയത്. കൊലപാതകം നടന്നതിന് സമീപത്ത് വീടുകളും താമസക്കാരുമുണ്ടെങ്കിലും അർദ്ധരാത്രി കഴിഞ്ഞുണ്ടായ സംഭവമായതിനാൽ പരിസരവാസികളാരും വിളിയോ ബഹളമോ കേട്ടിരുന്നില്ല.
രണ്ട് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലായിരുന്നു സമ്പത്ത് താമസിച്ചുവന്നത്. മുകൾ നിലയിൽ താമസക്കാരില്ല. ഇന്നലെ രാത്രി പരിസരവാസികൾ ഉറക്കമായശേഷം കാറിൽ സമ്പത്തിന്റെ വീട്ടിലെത്തിയ സനലും സജാദും സമ്പത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നു. അക്രമിസംഘവും സമ്പത്തുമായി വീട്ടിനുള്ളിൽ ബലപ്രയോഗവും പിടിവലിയുമുണ്ടായതിന്റെ ലക്ഷണമുണ്ട്. മുറിയിലെ ചുവരുകളിലും സമീപത്തെ മതിലിലും രക്തം തെറിച്ചുവീണ അടയാളങ്ങളുണ്ട്. കഴുത്തിലും തലയിലും കൈകാലുകളിലും നിരവധി വെട്ടുകളേറ്റ് രക്തത്തിൽ കുളിച്ച നിലയിലാണ് സമ്പത്തിന്റെ മൃതദേഹം കണ്ടത്.
ഗുരുതരമായി പരിക്കേറ്റ സമ്പത്ത് വീണതോടെ അക്രമി സംഘത്തിൽപ്പെട്ട ഇരുവരും വീടിന് പുറത്തിറങ്ങി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പുലർച്ചെ രണ്ടുപേർ ഓടി കാറിൽ കയറുന്നതും മറ്റും സമീപത്തെ ലോഡ്ജിലുള്ള ചിലർ കണ്ടിരുന്നു. എന്നാൽ, അവർ അത് കാര്യമാക്കിയില്ല. അക്രമത്തിനിടെയുണ്ടായ പരിക്കുകളും രക്തസ്രാവവും കാരണം ഇവർക്ക് വാഹനം ഓടിച്ച് പോകാൻ കഴിഞ്ഞില്ല. തുടർന്ന് ഇരുവരും സമീപത്തുള്ള അനന്തപുരി ആശുപത്രിയിലെത്തി. അത്യാഹിത വിഭാഗത്തിൽ ചികിത്സതേടിയ ഇവരോട് പരിക്കിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് സമീപത്തെ വീട്ടിൽ ഒരാളുമായി അടിപിടിയുണ്ടായതായി വെളിപ്പെടുത്തിയത്.
സാരമായ പരിക്കുമായെത്തിയ ഇരുവരെയും ഐ.സി.യുവിലേക്ക് മാറ്റിയശേഷം ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം വീട്ടിലെത്തി നോക്കുമ്പോഴാണ് വീട്ടിനുള്ളിൽ സമ്പത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. വീട് സീൽചെയ്ത പൊലീസ് സംഘം വീടും പരിസരവും ഫോറൻസിക് വിദഗ്ദരുടെ സഹായത്തോടെ പരിശോധിച്ച് തെളിവെടുത്തു. സമ്പത്തിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ് കഴിയുന്നവരെ ചോദ്യം ചെയ്താലെ കാരണം വ്യക്തമാകൂ. സാമ്പത്തിക ഇടപാടുകളും സ്ത്രീവിഷയവും ലഹരിമരുന്ന് കച്ചവടങ്ങളും അടക്കം പല സംശയങ്ങളും പുറത്തുവരുന്നുണ്ട്. എല്ലാ സാദ്ധ്യതകളും പരിശോധിച്ചാലേ കാരണം വെളിപ്പെടുത്താനാകൂവെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ പറഞ്ഞു. സമ്പത്തിന്റെയും ചികിത്സയിലുള്ളവരുടെയും ഫോൺ പരിശോധനയ്ക്കായി സൈബർ സംഘത്തിന് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |