തിരയുന്നത് അഞ്ചലിലെ യുവതിയുടെയും
ഇരട്ടക്കുഞ്ഞുങ്ങളുടെയും ഘാതകരെ
കൊല്ലം: "പതിനാറ് കൊല്ലമായി എനിക്കെന്റെ മകളെ നഷ്ടമായിട്ട്. അവളുടെ ഓർമ്മകളിൽ നീറുകയാണ് എന്റെ ജീവിതം. മകളെയും ഇരട്ടകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐയും അന്വേഷിച്ച കേസിൽ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചു. എന്നാൽ, പട്ടാളക്കാരായ പ്രതികളെ മാത്രം പിടികൂടിയില്ല. അവരിപ്പോഴും സർവ്വസ്വതന്ത്രരായി വിലസുന്നു. അവരുടെ ബന്ധുക്കളും. മകളെയും ചോരക്കുഞ്ഞുങ്ങളെയും നഷ്ടമായ എനിക്ക് ദൈവം മാത്രമാണ് ഇനിയുള്ള ആശ്രയം. അവരുടെ ആത്മശാന്തിക്കായി കൊലപാതകത്തിന്റെ പതിനാറാം വാർഷികദിനമായ ഫെബ്രുവരി പത്തിന് ക്ഷേത്രത്തിൽ പൂജയും വിളക്കുമർപ്പിച്ച് അഞ്ചൽ അലയമൺ രഞ്ജിനി വിലാസത്തിൽ ശാന്തമ്മ മകളുടെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ കണ്ണീർപൂക്കൾ അർപ്പിക്കുകയാണ്.... ലോകത്തൊരുമാതാവിനും ഇതുപോലൊരു ദുർഗതിയുണ്ടാവരുതെന്ന പ്രാർത്ഥനയ്ക്കിടയിലും പ്രതികളെ കണ്ടെത്താൻ മരണം വരെ പൊരുതാനുള്ള തീരുമാനത്തിലാണ് ഈ സാധു മാതാവ്.
അലയമൺ കൊച്ചുമാടപ്പള്ളിൽ 'ചന്ദ്രവിലാസ’ത്തിൽ ബി. ദിവിൽകുമാർ (21), സുഹൃത്തായ കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി പി. രാജേഷ് (23) എന്നിവരാണ് അലയമൺ കൊലക്കേസിലെ 'പിടികിട്ടാപ്പുള്ളികൾ'.
ദിവിൽകുമാറിന്റെ അയൽക്കാരിയായിരുന്നു കൊല്ലപ്പെട്ട രഞ്ജിനി (22). പതിനാറുവർഷം മുമ്പ് ഫെബ്രുവരി പത്തിന് പട്ടാപ്പകൽ അലയമണിലെ വാടകവീട്ടിലായിരുന്നു നാടിനെ നടുക്കിയ അരും കൊല നടന്നത്. വിടർന്ന മിഴികളുള്ള സുന്ദരി. പഠിക്കുന്ന കാലത്തുതന്നെ ദിവിൽ, രഞ്ജിനിയെ നോട്ടമിട്ടതാണ്. ഇതിനിടെ സൈന്യത്തിലേക്ക് സെലക്ഷൻ കിട്ടിയ ദിവിൽ പഞ്ചാബിലെ പത്താംകോട്ട് ക്യാമ്പിലായിരുന്നു. ദിവിൽ നാട്ടിലെത്തിയ ഒരു അവധിക്കാലം. രഞ്ജിനിയെ എങ്ങനെയും വലയിലാക്കണമെന്ന ഗൂഢമോഹം മനസ്സിൽ താലോലിച്ചു നടക്കുന്നതിനിടെ അയാൾക്ക് ഒരു അവസരം വീണുകിട്ടി. അന്ന് രഞ്ജിനി ഒറ്റയ്ക്കായിരുന്നു വീട്ടിൽ. അമ്മ ശാന്തമ്മ ആശുപത്രിയിൽ. അമ്മയുടെ അസുഖവിവരം അന്വേഷിക്കാനെന്ന വ്യാജേന രഞ്ജിനിയുടെ വീട്ടിലെത്തിയ ദിവിൽ, ബലാൽക്കാരമായി അവളെ ഇംഗിതത്തിനിരയാക്കി. ആശുപത്രിയിൽ അവശനിലയിലായിരുന്ന മാതാവിനോട് തൽക്കാലം ഇക്കാര്യം വെളിപ്പെടുത്താതിരുന്ന രഞ്ജിനി, പിന്നീട് മാതാവിനോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു. മാതാവ് ശാന്തമ്മ സംഭവം ദിവിലിന്റെ വീട്ടുകാരെ ധരിപ്പിച്ചു. വീട്ടുകാർ ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അവധിക്ക് ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങിയ ദിവിലിനെ രഞ്ജിനി വിവരം അറിയിച്ചു. വിവാഹ വാഗ്ദാനം ചെയ്ത് രഞ്ജിനിയെ ആശ്വസിപ്പിച്ച ദിവിൽ മാസങ്ങൾ കഴിഞ്ഞിട്ടും അതിന് തയ്യാറാകാതിരുന്നതിനാൽ രഞ്ജിനിയും മാതാവ് ശാന്തമ്മയും വനിതാ കമ്മിഷനിൽ പരാതി നൽകി. വനിതാകമ്മിഷന്റെ നിർദേശാനുസരണം സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പത്താംകോട്ടെ മിലിട്ടറി ക്യാമ്പിൽ അരുംകൊലയുടെ പദ്ധതികൾ ആസൂത്രണം ചെയ്തത്.
വനിതാകമ്മിഷനിലെത്തിയ പരാതിയിൽ രഞ്ജിനിയുടെ ഗർഭത്തിന് ഉത്തരവാദി ദിവിൽ കുമാർ അല്ലെന്ന് വീട്ടുകാർ ആവർത്തിച്ചപ്പോൾ ഡി.എൻ.എ ടെസ്റ്റ് നടത്തി കുഞ്ഞിന്റെ പിതൃത്വം കണ്ടെത്താമെന്നായിരുന്നു കമ്മിഷന്റെ നിലപാട്. ടെസ്റ്റ് നടത്തിയാൽ തന്റെ 'പാപം’ തെളിയിക്കപ്പെടുമെന്ന് ദിവിലിന് തീർച്ചയായി.
അതോടെയാണ് ആ ക്രൂരപദ്ധതിക്ക് ദിവിൽ ഒരുക്കം തുടങ്ങിയത്. പത്താൻകോട്ടെ സൈനിക ക്യാമ്പിൽ ദിവിലിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു കണ്ണൂർ സ്വദേശി രാജേഷ്. സൈനിക പരിശീലനത്തിനിടെ ഒന്നുരണ്ടു തവണ അപകടത്തിൽപ്പെട്ടപ്പോൾ രാജേഷിനെ സ്വന്തം ജീവൻ പണയംവച്ച് രക്ഷിച്ചത് ദിവിൽകുമാർ ആയിരുന്നു. നാട്ടിലെ 'ഗർഭക്കുരുക്കി’ന്റെ കഥ പറഞ്ഞ് ദിവിൽ സഹായം അഭ്യർത്ഥിച്ചപ്പോൾ രാജേഷിന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല. ഇതിനിടെ രഞ്ജിനിയുടെ പ്രസവസമയം അടുത്തു. വിവരങ്ങളെല്ലാം രഹസ്യമായി അറിഞ്ഞുകൊണ്ടിരുന്ന ദിവിൽകുമാർ അവധിയെടുത്ത് സുഹൃത്തിനെയും കൂട്ടി നാട്ടിലെത്തി. രഞ്ജിനിയെ പ്രസവത്തിന് പ്രവേശിപ്പിച്ചത് എസ്.എ.ടി ആശുപത്രിയിലായിരുന്നു. രംഗത്തുനിന്ന് മാറിനിന്ന ദിവിൽ, രാജേഷിനെ ആശുപത്രിയിലയച്ച് സാഹചര്യങ്ങൾ മനസ്സിലാക്കി. അതിനൊപ്പംതന്നെ, മറ്റൊരു രോഗിയിടെ കൂട്ടിരിപ്പുകാരനാണെന്ന് ആളെന്ന വ്യാജേന രാജേഷ് രഞ്ജിനിയുടെ അമ്മ ശാന്തമ്മയുമായി പരിചയം സ്ഥാപിച്ചു. പേര് 'അനിൽകുമാർ’ എന്ന് മാറ്റിപ്പറഞ്ഞായിരുന്നു ഈ പരിചയപ്പെടലും സൗഹൃദവും. രഞ്ജിനി പ്രസവിച്ചത് ഇരട്ടക്കുഞ്ഞുങ്ങളെയാണ്. ആശുപത്രിയിൽ നിന്ന് രഞ്ജിനിയെ ഡിസ്ചാർജ് ചെയ്തപ്പോൾ രാജേഷും ഒപ്പംകൂടി. അഞ്ചലിൽ ഇവർക്കായി ഒരു വാടകവീട് സംഘടിപ്പിച്ചതും ഇയാൾതന്നെ. കൊലപാതകം അതിവിദഗ്ദ്ധമായി നടപ്പാക്കാനുള്ള സൗകര്യത്തിനായിരുന്നു ഇത്. ദിവിൽ കുമാറിനെതിരെ പരാതി അയക്കാമെന്നും രഞ്ജിനിയെ അയാളെകൊണ്ട് വിവാഹം കഴിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത് അടുത്തുകൂടിയ രാജേഷിനെ, ആൺതരിയുടെ തുണയില്ലാത്ത ശാന്തമ്മയ്ക്ക് വിശ്വസിക്കാതിരിക്കാനായില്ല. വാടകവീട്ടിൽ താമസിപ്പിച്ച രഞ്ജിനിയെയും മാതാവിനെയും സന്ദർശിക്കുന്നത് പതിവാക്കിയ രാജേഷ്, ശാന്തമ്മ പഞ്ചായത്തിൽ പോയ തക്കം നോക്കി ബൈക്കിൽ വീട്ടിലെത്തിയാണ് അരുംകൊല നടത്തി മടങ്ങിയത്. ബൈക്ക് സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്ന് ലഭിച്ച ആർ.സി.ബുക്കുകളുടെ പകർപ്പാണ് കേസിൽ നിർണായക തെളിവായത്. തലസ്ഥാനത്തെ ബൈക്ക് വ്യാപാരശാലയിൽ നിന്ന് വാങ്ങിയ ബൈക്കിന് പണം നൽകിയ ആളെയും പണം പിൻവലിച്ച ബാങ്ക് അക്കൗണ്ടും തിരിച്ചറിഞ്ഞതോടെ കൊലയാളികളെപറ്റി സൂചനയായി. കൊലപാതകത്തിനുശേഷം മിലിട്ടറി ക്യാമ്പിൽ നിന്ന് മുങ്ങിയ പ്രതികളെ കണ്ടെത്താനാണ് അന്വേഷണ ഏജൻസികൾക്ക് ഇതുവരെ കഴിയാത്തത്. രഞ്ജിനിയുടെ കൊലപാതകത്തിന് ശേഷം സി.ബി.ഐ ശാന്തമ്മയുടെയും ദിവിലിന്റെ മാതാപിതാക്കളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ പരിശോധനനടത്തി ഇരട്ടകുഞ്ഞുങ്ങളുടെ പിതൃത്വം ഉറപ്പാക്കിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് പ്രതികൾക്കെതിരായി സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. മിലിട്ടറിയിലായതിനാൽ ഭാഷകൾ കൈകാര്യം ചെയ്തും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്തുമുള്ള പരിചയം മുതലാക്കിയ പ്രതികൾ അവിടെ രഹസ്യമായി തങ്ങുകയാണെന്നും ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിപുണരായ ഇവർ തീവ്രവാദി ഗ്രൂപ്പിൽ ചേർന്നതായുമൊക്കെയാണ് പ്രചരണമുണ്ട്. ഊഹാപോഹങ്ങൾ പലവിധത്തിൽ പ്രചരിക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിയാതായതോടെ തന്റെ ആയുസ് ഒടുങ്ങും മുമ്പ് മകളുടെ ഘാതകരെ കൽത്തുറിങ്കിനുള്ളിലാക്കണമെന്ന ദൃഢനിശ്ചയത്തോടെ വീണ്ടും അധികാരികളെ സമീപിക്കാനൊരുങ്ങുകയാണ് ശാന്തമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |