കൊല്ലം: ആവശ്യത്തിന് ചരക്കുണ്ടെങ്കിൽ 2 മാസത്തിനുള്ളിൽ കൊല്ലത്തുനിന്ന് കൊച്ചിയിലേക്ക് ഹ്രസ്വദൂര സ്ഥിരം കണ്ടെയ്നർ കപ്പൽ സർവീസ് ആരംഭിക്കും. കൊച്ചി - ബേപ്പൂർ - അഴീക്കൽ സർവീസ് നടത്തുന്ന എം.വി. ഹോപ് സെവൻ എന്ന കപ്പലാകും കൊല്ലത്തേക്കുമെത്തുക. കൊച്ചിയിൽ നിന്ന് ഇവിടേക്കും തിരിച്ചും റോഡുമാർഗം പോകുന്ന കണ്ടെയ്നറുകളെയാണ് പുതിയ സർവീസ് ലക്ഷ്യമിടുന്നത്. സാധാരണഗതിയിൽ വളം, സിമന്റ്, ടൈൽ, തോട്ടണ്ടി തുടങ്ങിയവ കപ്പലിൽ കൊച്ചിയിൽ എത്തിച്ച ശേഷം റോഡ് മാർഗമാണ് കൊല്ലത്തേക്ക് കൊണ്ടുവരുന്നത്. ഇത് ജലമാർഗം എത്തിക്കുമ്പോൾ ചെലവിനൊപ്പം അന്തരീക്ഷ മലിനീകരണവും അപകട സാദ്ധ്യതയും കുറയും. ആഭ്യന്തരചരക്കുനീക്കം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനസർക്കാർ കപ്പലുകൾക്ക് പ്രത്യേകഇൻസെന്റീവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി - ബേപ്പൂർ - അഴീക്കൽ സർവീസ് സുഗമമായതിനുശേഷം ഈ സർവീസ് നടത്തുന്ന സ്വകാര്യ ഏജൻസി കൊല്ലം കേന്ദ്രീകരിച്ച് ചരക്ക് നീക്കത്തിനുള്ള ശ്രമം ആരംഭിക്കും.
കൊല്ലം പോർട്ട് വികസനം: ഇന്ന് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച
കൊല്ലം പോർട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് ചർച്ച നടക്കും. രാവിലെ 11ന് കൊല്ലം തുറമുഖം സന്ദർശിക്കുന്ന മന്ത്രി ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം.എം.എൽ, സ്വകാര്യ ഷിപ്പിംഗ് ഏജൻസികൾ, കശുഅണ്ടി ഏജൻസികൾ, ടൈൽസ് വ്യാപാരികൾ തുടങ്ങിയവരുടെ പ്രതിനിധികളുമായാണ് ചർത്ത നടത്തുക. ഉച്ചയ്ക്കുശേഷം കൊല്ലം പോർട്ടിൽ മുടങ്ങിക്കിടക്കുന്ന വിവിധ പദ്ധതികൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടക്കും.
എമിഗ്രേഷൻ തടസം നീങ്ങുമോ?
കൊല്ലത്ത് സ്ഥിരം എമിഗ്രേഷൻ പോയിന്റില്ലാത്തതിനാൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന താത്കാലിക എമിഗ്രേഷൻ നടപടിയിലുണ്ടാകുന്ന കാലതാമസത്തെപ്പറ്റി ഇന്ന് മന്ത്രിയുമായി ചർച്ച നടത്തും. ഐ.എസ്.ആർ.ഒയുടെ ഉപകരണങ്ങളുമായി അടുത്തിടെ എത്തിയ കപ്പലിന് എമിഗ്രേഷൻ നടപടി വൈകിയതിനാൽ പോർട്ടിൽ പ്രവേശിക്കാൻ 8 മണിക്കൂറോളം കാത്തുകിടക്കേണ്ടി വന്നിരുന്നു. തിരിച്ച് മടങ്ങിയപ്പോഴും ഈ കാലതാമസമുണ്ടായി.
തുറമുഖത്തിന്റെ ആഴം വർദ്ധിപ്പിക്കും
7. 2 മീറ്രറാണ് കൊല്ലം പോർട്ടിന്റെ ആഴം. ഇത് ഒരു മീറ്റർകൂടി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് ധാരണയായേക്കും. ഇതിനെക്കുറിച്ച് കിറ്റ്കോ നേരത്തേ സാദ്ധ്യതാപഠനം നടത്തി അനുകൂല റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |