ടെൻഡറുമായി ബന്ധപ്പെട്ടും വലിയ വ്യക്തികളുടെ ഉദ്ധരണികളുമായി ബന്ധപ്പെട്ടുമാണ് ക്വട്ടേഷൻ എന്ന വാക്ക് നേരത്തെ നമുക്ക് പരിചിതം. എന്നാൽ സംസ്ഥാനത്ത് ഇപ്പോൾ ക്വട്ടേഷൻ എന്ന വാക്ക് ഗുണ്ടാപ്പണിയുടെ മറുവാക്കായി മാറിയിരിക്കുന്നു. ചെറുതും വലുതുമായ ക്വട്ടേഷൻ ഗ്രൂപ്പുകൾ ഇല്ലാത്ത സ്ഥലങ്ങൾ വിരളമായിരിക്കുന്നു. നേരത്തേ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഏതു പ്രശ്നത്തിലും ഇടപെടുന്ന സമാന്തര കോടതികളായി പോലും ഇവർ രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവരുടെ വളർച്ചയിൽ കൊടിയുടെ നിറഭേദമില്ലാതെ എല്ലാ കക്ഷികൾക്കും പ്രത്യക്ഷവും പരോക്ഷവുമായ പങ്കുണ്ടെന്ന വസ്തുത സാധാരണ ജനങ്ങളെക്കാൾ നിയമപാലകർക്ക് അറിയാവുന്നതുമാണ്. കാമുകനെ മർദ്ദിക്കാൻ ക്വട്ടേഷൻ നൽകുന്ന കാമുകിമാർ വരെ ഇവിടെ ഉണ്ടായിരിക്കുന്നു. സ്വർണം കടത്തുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ കക്ഷികളുടെ തണലിൽ വളർന്ന ക്വട്ടേഷൻ സംഘങ്ങളുടെയും അവർക്ക് നേതൃത്വം നൽകുന്ന 'വീരനായകന്മാരുടെയും'
സാഹസിക കഥകളാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്. കൈയൂക്കിൽ കണ്ണടച്ച് തുറക്കും മുമ്പ് ലക്ഷങ്ങൾ സമ്പാദിക്കുക എന്നതല്ലാതെ മറ്റൊരു 'രാഷ്ട്രീയ'വും ഒരു ക്വട്ടേഷൻ സംഘത്തിനുമില്ല എന്നതാണ് യാഥാർത്ഥ്യം. കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആർക്കുവേണ്ടിയും ഇവർ 'പണി' എടുക്കും. ജയിലിലായാൽ അവിടെയിരുന്നും പരോളിലിറങ്ങിയും ഇവർ പണി തുടരും. രാഷ്ട്രീയക്കാർക്ക് വേണ്ടി രണ്ട് ക്വട്ടേഷൻ ചെയ്താൽ അതിന്റെ മറവിൽ സ്വന്തം നിലയിൽ ഇവർ പത്ത് ക്വട്ടേഷൻ നടത്തും. ഭൂമി ഇടപാട്, മണ്ണ്, പാറ, സ്വർണം, ഹവാല ഇടപാട്, പ്രതികാരം തീർക്കൽ, കേസൊതുക്കൽ എന്ന് വേണ്ട ഏത് പ്രശ്നത്തിലും ഇടപെട്ട് ഇക്കൂട്ടർ പണം കൊയ്യുന്നത് കുറെക്കാലമായി തുടരുന്നു. ഇതിനെതിരെ സമാധാനകാംക്ഷികളായ ജനങ്ങളും മാന്യമായ പൊതുപ്രവർത്തനം നടത്തുന്ന വ്യക്തികളും മറ്റും അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇവരുടെ വളർച്ചയുടെ സാഹചര്യങ്ങൾ പൂർണമായും കണ്ടത്തി ഒഴിവാക്കുന്നതിനപ്പുറം കർശനമായ പൊലീസ് നടപടിയാണ് ഇപ്പോൾ വേണ്ടത്. ക്രമസമാധാന പാലനത്തിലെ കാലാകാലങ്ങളായുള്ള വീഴ്ച തന്നെയാണ് കൂണുകൾ പോലെ ക്വട്ടേഷൻ സംഘങ്ങൾ പെരുകാനുള്ള പ്രധാന കാരണം. ഏതെങ്കിലും മേഖലയിൽ സർക്കാർ നിയമങ്ങൾ കർശനമാക്കുമ്പോൾ അതിന്റെ ആദ്യ ഗുണഭോക്താക്കൾ ഗുണ്ടാസംഘങ്ങളാണെന്നത് പരസ്യമായ രഹസ്യമാണ്. ഉദാഹരണത്തിന് മണ്ണ് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ കർശനമായ നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. നിയമപരമായ രീതിയിലാണെങ്കിലും ഇതിനായുള്ള അപേക്ഷയുമായി പോകുന്ന ഒരു സാധാരണക്കാരന് അനുമതി കിട്ടാൻ വലിയ പ്രയാസമാണ്. എന്നാൽ ഗുണ്ടാസംഘങ്ങളെ സമീപിച്ചാൽ രായ്ക്കുരാമാനം അവർ കുന്നിടിച്ച് മണ്ണ് കൊണ്ടുവരും. മണ്ണ് ലോറിക്ക് മുന്നിലും പിന്നിലും ആയുധധാരികളായ സംഘങ്ങൾ അനുഗമിക്കുകയും ചെയ്യും. ഇതിനുള്ള പടി ഉദ്യോഗസ്ഥർക്ക് ലഭിക്കുകയും ചെയ്യുന്നതിനാൽ ഇതൊന്നും തടയാൻ ആരും മെനക്കെടില്ല. കേരളത്തിൽ അടുത്തിടെ നടന്ന മരംമുറിക്ക് പിന്നിലും ഇത്തരം ഗുണ്ടാസംഘങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നത് അത് സാദ്ധ്യമാക്കിയ രീതിയിൽ നിന്നുതന്നെ വ്യക്തമാണ്.
ഗുണ്ടകൾ അടിസ്ഥാനപരമായി ഭീരുക്കളാണ്. അതിനാൽ അഴിമതിരഹിത
രായ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നീങ്ങിയാൽ ഇവരെ ഒതുക്കാനാകും. അതിന് കഴിവുള്ള ഉദ്യോഗസ്ഥർക്ക് ഇവിടെ കുറവില്ല. അത്തരം നടപടിക്കുള്ള ആത്മധൈര്യമാണ് സർക്കാർ ഈ ഘട്ടത്തിൽ അടിയന്തരമായി കാണിക്കേണ്ടത്. ഇല്ലെങ്കിൽ ഇവരുടെ ചെയ്തികളാവും സർക്കാരിന് ഭാവിയിൽ ഏറ്റവും വലിയ വിനയായി മാറാൻ പോവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |