കോവളം: കഴക്കൂട്ടം - മുക്കോല ബൈപ്പാസിൽ ടോൾ പ്ലാസയുടെ നിർമ്മാണം പൂർത്തിയായി. തിരുവല്ലത്തിനും പാച്ചല്ലൂരിനും ഇടയിലാണ് ടോൾ പ്ലാസ നിർമ്മിച്ചിരിക്കുന്നത്. വിവിധ വാഹനങ്ങൾക്കുള്ള നിരക്കുകൾ സംബന്ധിച്ചുള്ള വിജ്ഞാപനവും ഒരാഴ്ചയ്ക്കുള്ളിൽ ബൈപ്പാസ് അധികൃതർ പുറത്തുവിടും.
ടോൾ ബാധകമാകുന്ന നഗരത്തിലെ ഒരേയൊരു പാതയായിരിക്കും കഴക്കൂട്ടം - മുക്കോല ബൈപ്പാസ് റോഡ്. തിരുവല്ലത്തെ ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗ് സ്റ്റിക്കറുകളുള്ള വാഹനങ്ങളുടെ ടോൾ പേയ്‌മെന്റിനായി ഹാൻഡ് ഹെൽഡ് ഉണ്ടാകും. 12 കോടി മുടക്കിയാണ് തിരുവല്ലം വേങ്കറ ഭാഗത്തെ ടോൾ പ്ലാസ നിർമ്മിച്ചിരിക്കുന്നത്. ടോൾ പ്ലാസയിൽ ഓഫീസ് ഇടങ്ങൾക്കായി ഓവർഹെഡ് റൂമുകൾ ഉണ്ടാകും
തിരുവല്ലം വേങ്കറ ഭാഗത്ത് പാത നിർമാണം പൂർത്തിയായ ഭാഗത്താണ് ഏതാനും മാസം മുൻപ് റോഡിനെ വെട്ടിപ്പൊളിച്ച് ടോൾ പ്ലാസ നിർമാണം തുടങ്ങിയത്. നേരത്തെ കഴക്കൂട്ടത്തിനു സമീപം സജ്ജമാക്കിയ ടോൾ ബൂത്താണ് ഇവിടേക്ക് മാറ്റി സ്ഥാപിക്കുന്നത്. പുറത്തുള്ള ഏജൻസിക്കാവും ടോൾ പിരിവിന് ക്വട്ടേഷൻ മുഖാന്തരം അനുമതി നൽകുക എന്നും അതോറിട്ടി അധികൃതർ പറയുന്നു. നേരത്തെ ഈ ഭാഗത്ത് താത്കാലിക ടോൾ ബൂത്ത് തുടങ്ങാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും യോഗ്യരായ ഏജൻസി എത്താത്തതിനാൽ തുടങ്ങാനായില്ലെന്നാണ് വിശദീകരണം.
ഒരു വർഷത്തിനകം ടോൾ ബൂത്തുകൾ നിറുത്തലാക്കും എന്ന പ്രഖ്യാപനം വന്നിരിക്കെയാണ് കോടികൾ മുടക്കി പ്ലാസ നിർമ്മിച്ചത്. ടോൾ ബൂത്തുകൾക്ക് പകരം വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം സ്ഥാപിച്ചു ടോൾ തുക ഈടാക്കുമെന്ന് മുൻപ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.
ഓട്ടോയും ബൈക്കും ഒഴിവാകും
ഇവിടെ നടപ്പാക്കുന്നത് ഇലക്ട്രോണിക് ടോൾ. ഇതു വഴി പോകുന്ന ബൈക്ക്, ഓട്ടോറിക്ഷ എന്നിവയെ ടോളിൽ നിന്ന് ഒഴിവാക്കും എന്ന് ദേശീയ പാത അതോറിട്ടി (എൻ.എച്ച്.എ) അധികൃതർ വ്യക്തമാക്കി. ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളുൾപ്പെടെയിൽ നിന്നാണ് ടോൾ പിരിക്കുക. ഇരു വശങ്ങളിലേക്കും പോകുന്നവർക്ക് രണ്ടിടങ്ങളിലായി പ്രത്യേകം ടോൾ ഈടാക്കൽ കേന്ദ്രങ്ങളുണ്ടാവും. കോവളം ഭാഗത്ത് നിന്ന് വരുമ്പോൾ റോഡിന് ഇടതു വശത്തുള്ള ടോൾ പ്ലാസയുടെ നിർമ്മാണവും ഉടൻ പൂർത്തിയാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |