തൃശൂർ: വാക്‌സിനേഷന് സ്‌ളോട്ടുകൾ ലഭിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നും ആരോപിച്ച് ഒല്ലൂർ മേഖലയിൽ നിന്നുള്ള കൗൺസിലർമാരുടെ സംഘം ഡി.എം.ഒയെ തടഞ്ഞുവെച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ഡി.എം.ഒ ഓഫീസിലേക്കെത്തിയ കൗൺസിലർമാരാണ് ഡി.എം.ഒയോട് വികാരനിർഭരമായി ദുരവസ്ഥ വിവരിച്ചത്.
ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം ഒല്ലൂരിലേക്ക് പരിഗണന നൽകാമെന്ന ഉറപ്പിൽ പിരിഞ്ഞുപോയി. സമരത്തിനല്ല വന്നതെന്നും കാര്യങ്ങൾ പറയുകയാണ് ഉണ്ടായതെന്നും കൗൺസിലർമാർ പറഞ്ഞു. ഒല്ലൂരിലേക്ക് ഒരാഴ്ച്ചയായി വാക്‌സിനുകൾ നൽകിയിരുന്നില്ലെന്ന് കൗൺസിലർ ടി.ജെ. പോളി അറിയിച്ചു. കോൺഗ്രസ് ഉപനേതാവ് ഇ.വി. സുനിൽരാജ്, സനോജ് കാട്ടൂക്കാരൻ, ശ്യാമള വേണുഗോപാൽ തുടങ്ങി ഒമ്പത് കൗൺസിലർമാരാണ് പ്രതിഷേധവുമായെത്തിയത്.
വാക്‌സിൻ ആദ്യഡോസ് എടുത്ത് നൂറ് ദിവസം കഴിഞ്ഞിട്ടും അനിശ്ചിതാവസ്ഥയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. എന്ന് വാക്‌സിനെത്തുമെന്ന കാര്യത്തിലും ദിവസങ്ങളായി അനിശ്ചിതാവസ്ഥയാണ്. ഡിവിഷൻ തലത്തിൽ പ്രത്യേകമായി വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യവും പരിഗണിക്കാമെന്ന് ഡി.എം.ഒ: ഡോ. കെ.ജെ. റീന പറഞ്ഞു.
കമ്പ്യൂട്ടറുകൾക്കും ഫോണുകൾക്കും മുന്നിലും ഇരുന്ന് സദാസമയവും വാക്‌സിൻ കേന്ദ്രങ്ങൾ തപ്പുന്നവർ കടുത്ത നിരാശയിലാണ്. ആരോഗ്യമേഖലയിലെ ചില സംഘടനകൾ സ്വന്തക്കാരെ തുരുകി കയറ്റിയശേഷമാണ് സ്‌ളോട്ടുകൾ പുറത്തുവിടുന്നതെന്ന പരാതിയും രൂക്ഷമാണ്. ഇതേകുറിച്ച് വിശദമായി അന്വേഷിക്കണമെന്ന ആവശ്യവുമുയർന്നു. അതിനിടെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ വരുംദിവസങ്ങളിൽ ലഭ്യമായി തുടങ്ങുമെന്നാണ് സൂചന. പല സ്വകാര്യ ആശുപത്രികളും വാക്‌സിൻ ബുക്ക് ചെയ്യാൻ പണം അടച്ചുതുടങ്ങിയിട്ടുണ്ട്. ചില സംഘടനകളുടെ മെഗാ ക്യാമ്പുകൾ 30 ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |