ന്യൂഡൽഹി: ജമ്മുവിലെ വ്യോമത്താവളത്തിൽ ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സന്നാഹങ്ങളിൽ മാറ്റം വരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനിമായി. റഡാറുകളുടെ കണ്ണിൽപ്പെടാത്ത ഡ്രോണുകൾ ഉപയോഗിച്ച് ഭാവിയിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കപ്പെടാമെന്ന നിഗമനത്തിലാണിത്.
പ്രതിരോധ മേഖലയിലെ ഭാവി വെല്ലുവിളികൾ നേരിടാൻ തക്കവണ്ണം സേനകളെ ആധുനികവത്കരിക്കുന്ന കാര്യം യോഗത്തിൽ ചർച്ചയായെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഡ്രോണുകൾ പോലെ സൂക്ഷമായ വസ്തുക്കൾ നിരീക്ഷിക്കാനും കണ്ടെത്തി നശിപ്പിക്കാനുമുള്ള സംവിധാനങ്ങൾ വിദേശരാജ്യങ്ങൾ ലഭ്യമാണെങ്കിലും ഇന്ത്യയിൽ നടപ്പാക്കിയിട്ടില്ല.
പാക് അതിർത്തി വഴി ഡ്രോണുകൾ ഉപയോഗിച്ച് ഭീകരർക്ക് ആയുധങ്ങൾ എത്തിക്കുന്നതായി വിവരം ലഭിച്ചെങ്കിലും അക്രമ ഭീഷണി ഇതുവരെ ഇന്ത്യൻ പ്രതിരോധ ഏജൻസികൾ മുൻകൂട്ടി കണ്ടിരുന്നില്ല. മാരക പ്രഹരശേഷിയുള്ള ഐ.ഇ.ഡികൾ ലക്ഷ്യസ്ഥാനത്ത് നിക്ഷേപിക്കാൻ ഡ്രോണുകൾ ഫലപ്രദമാണെന്ന് ജമ്മുവിലെ സംഭവം തെളിച്ച സാഹചര്യത്തിലാണ് പ്രതിരോധ നയത്തിൽ മാറ്റം വരുത്തുന്നത്.
ഡി.ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഡ്രോൺ പ്രതിരോധത്തിൽ ഗവേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും അടിയന്തര ആവശ്യത്തിനായി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിക്കുമെന്നാണ് സൂചന. സൈനിക കേന്ദ്രങ്ങൾ, തന്ത്രപ്രധാന കെട്ടിടങ്ങൾ എന്നിവയ്ക്ക് പുറമെ രാഷ്‌ട്രപതി, പ്രധാനമന്ത്രി അടക്കം വി.വി.ഐ.പികൾ പങ്കെടുക്കുന്ന പരിപാടികളുടെയും ചടങ്ങുകളുടെയും സുരക്ഷാ സന്നാഹങ്ങളിൽ ഡ്രോൺ ആക്രമണം നേരിടാൻ തക്കവണ്ണം മാറ്റം വരുത്തിയേക്കും.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ഉന്നതതല യോഗത്തിൽ ജമ്മു ആക്രമണത്തിന്റെ വിശദാംശങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു. രണ്ടുമണിക്കൂർ നീണ്ട യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ്, കേന്ദ്രമന്ത്രിമാരായ കിരൺ റെഡ്ഡി, നിത്യാനന്ദ റായ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |