കൊച്ചി: പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനത്തിന് പുല്ലുവില. നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സംസ്ഥാനത്തെങ്ങും പ്ലാസ്റ്റ് ഉപയോഗം പഴയപടിയായി. പൊതു ഇടങ്ങളിലും മാർക്കറ്റുകളിലും ചെറുകിട വൻകിട വ്യാപാര സ്ഥാപനങ്ങളിലുമൊന്നും നിയന്ത്രണങ്ങൾ പാലിക്കാതെ ഇവ വിതരണം ചെയ്യുന്നുണ്ട്.
മുൻ വർഷങ്ങളിൽ തുടർച്ചയായി സർക്കാർ ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിരുന്നു. 2019 മുതൽ പരിശോധന കൂടുതൽ കർശനമാക്കിയിരുന്നു. പ്ലാസ്റ്റിക് കവറുകൾ നിരോധിച്ച ശേഷം ഇതിന്റെ പരിശോധനാ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കായിരുന്നു.
ആദ്യമൊക്കെ കൃത്യമായ പരിശോധനകൾ നടത്തി എണ്ണമറ്റ വ്യാപാര സ്ഥാപനങ്ങൾക്ക് പിടിവീഴുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡും ലോക്ക് ഡൗണും ആയതോടെ പരിശോധനകൾ കുറഞ്ഞു. ലോക്കഴിച്ച് വിപണികൾ വീണ്ടും സജീവമായതിനൊപ്പം പ്ലാസ്റ്റിക് കവറുകളും മറ്റും പഴയതിനേക്കാൾ കൂടുതൽ സുലഭമായി.
കൊച്ചിയിൽ 10 ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നു
ഒരുവർഷം സംസ്ഥാനത്തുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം 45,000 ടണ്ണിനു മുകളിൽ
സംസ്ഥാനത്തെ പ്ലാസ്റ്റിക് പുനരുപയോഗ യൂണിറ്റുകൾ 250ൽ താഴെ മാത്രം
പൊടിക്കാനുള്ള പ്ലാസ്റ്റിക്കിന്റെ അളവ് കുറഞ്ഞു
60 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ഉത്പനങ്ങളാണ് നിരോധിച്ചിട്ടുള്ളത്. നിരോധനം നടപ്പാക്കിയ ശേഷം പരിശോധന കർശനമായിരുന്നപ്പോൾ പൊടിക്കാനെത്തിയ പ്ലാസ്റ്റിക്കിന്റെ അളവ് കൂടി. എന്നാൽ ഇപ്പോഴിതിൽ കുറവ് വന്നു.
സംസ്ഥാനത്ത് 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ 915.75 മെട്രിക് ടൺ പ്ലാസ്റ്റിക് പൊടി ടാറിംഗിന് ഉപയോഗിച്ചു. കൂടുതൽ പ്ലാസ്റ്റിക് പൊടി പാലക്കാടാണ്. 175.46 ടൺ. മലപ്പുറവും കണ്ണൂരുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. യഥാക്രമം 149.21ഉം 93.31ഉം ടൺ. എറണാകുളത്ത് 77.47ഉം തിരുവനന്തപുരത്ത് 66.30ഉം ടൺ പ്ലാസ്റ്റിക്കാണ് പൊടിച്ചത്.
നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ
പ്ലാസ്റ്റിക് കവറുകൾ
പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ
കുടിവെള്ള കുപ്പികൾ
ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ
പകരം
തുണി, പേപ്പർ സഞ്ചികൾ, തിളച്ച വെള്ളത്തിൽ ലയിച്ചുപോകുന്നതും മണ്ണിൽ അലിഞ്ഞുചേരുന്നതുമായവ
നിരോധനത്തിനു ശേഷം പൊടിക്കാനെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവിൽ കാര്യമായ വർദ്ധനയുണ്ടായിരുന്നു.
സൽമ ബീവി,ക്ലീൻ കേരള മിഷൻ, തിരുവനന്തപുരം
മാലിന്യങ്ങളിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് കവറുകളാണ്. നൂറു കണക്കിന് പ്ലാസ്റ്റിക് കവറുകളാണ് ഒരു ദിവസം ലഭിക്കുന്നത് സുനിൽ, കൊച്ചി,മാലിന്യ ശേഖരണം നടത്തുന്നയാൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |