SignIn
Kerala Kaumudi Online
Saturday, 20 April 2024 4.46 AM IST

തെറ്റുകാരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സി.പി.എം: മുഖ്യമന്ത്രി

pin

തിരുവനന്തപുരം: ഒരു തെറ്റുകാരനെയും സംരക്ഷിക്കുന്ന നിലപാട് സി.പി.എമ്മിനോ ഒരു ക്രിമിനൽ പ്രവൃത്തിയെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ സി.പി.എം പ്രവർത്തകരായിരുന്നവർ ഉൾപ്പെട്ടത് സംബന്ധിച്ച ചോദ്യങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ ആരെയെടുത്താലും അവർക്കെല്ലാം ഏറിയ കൂറും രാഷ്ട്രീയാഭിപ്രായങ്ങളുണ്ടാകും. പ്രധാന രാഷ്ട്രീയ പ്രവർത്തകരാവണമെന്നില്ല അവർ. ഏത് അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ് എന്നത് സർക്കാരിന് മുന്നിൽ പ്രശ്നമേയല്ല. തെറ്റുകളോ കുറ്റങ്ങളോ ചെയ്തെങ്കിൽ അതിന്റെ ഗൗരവമനുസരിച്ച് നടപടിയുണ്ടാവും.

കള്ളക്കടത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഫലപ്രദമായി ഇടപെടുന്നതിന് പ്രയാസങ്ങളുണ്ട്. നിയമപരമായി മറ്റ് ചില ഏജൻസികൾ മാത്രം കൈകാര്യം ചെയ്യേണ്ടവയുണ്ട്. പല തരത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്നുവെന്നതിനാൽ, സംസ്ഥാനത്തിന് തന്നെ ഇടപെടാവുന്ന തരത്തിൽ നിയമപരമായ ക്രമീകരണമുണ്ടാക്കുന്നത് ആലോചിക്കേണ്ട ഘട്ടമാണ്. ഉള്ള അധികാരം ഫലപ്രദമായി ഉപയോഗിച്ച് ശക്തമായ നടപടി എല്ലാ ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

ചിലർ സി.പി.എമ്മിന്റെ പേര് ദുരുപയോഗിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, അതിൽ പാർട്ടിയുടെ സമീപനമെന്ത് എന്നതാണ്, അല്ലാതെ ആളെങ്ങനെ എന്നല്ല കാണേണ്ടത് എന്നായിരുന്നു മറുപടി. സി.പി.എമ്മിൽ ലക്ഷക്കണക്കിന് പ്രവർത്തകരുണ്ട്. അതിൽ പല തരക്കാരുണ്ടാവും. ഒരു തെറ്റിന്റെയും കൂടെ നിൽക്കുന്ന പാർട്ടിയല്ല സി.പി.എം. ദീർഘകാലം പാർട്ടിക്കായി ത്യാഗപൂർണമായ സേവനം നടത്തിയവരായാലും പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ അതിലിടപെട്ട് തെറ്റിന്റെ ഗൗരവത്തിനനുസരിച്ച തീരുമാനങ്ങളെടുത്തിട്ടുണ്ട്. അതിന്റ ഭാഗമായി ചിലരെ പാർട്ടിയിൽ നിന്ന് പുറത്താക്കാറുണ്ട്. തെറ്റ് ചെയ്താൽ സംരക്ഷണം നൽകുന്ന പാർട്ടിയല്ലിത്. സമൂഹത്തെ കൂടുതൽ ഉയർന്ന മാനങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന പാർട്ടിയാണ്. അതിന് വിപരീതമായി നിൽക്കുന്നവരെ സംരക്ഷിച്ചിട്ടില്ല. ഇനി സംരക്ഷിക്കുകയുമില്ല.

സമൂഹമാദ്ധ്യമങ്ങളിൽ നിരവധിപേർ പോസ്റ്റിടുന്നുണ്ട്. അതിന്റെയെല്ലാം പിന്നാലെ പോകാൻ പാർട്ടിക്കാകുമോ? ചിലർ പാർട്ടി എന്ന് പറഞ്ഞ് പോസ്റ്റിടുന്നുണ്ടാകും. പാർട്ടിയുടെ സാധാരണ രീതിക്കനുസരിച്ചല്ലാത്ത പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടപ്പോഴാണ് പരസ്യമായി പാർട്ടിക്ക് പ്രതികരിക്കേണ്ടി വന്നത്. നേരത്തേയാണെങ്കിൽ എന്തെങ്കിലും വികാരം തോന്നിയാൽ വിളിച്ചുപറയും. ഇപ്പോൾ നേരേ ഇതിനകത്ത് വന്ന് പോസ്റ്റിടും. അത് പാർട്ടിയുടെ ഉത്തരവാദിത്വത്തിൽ വരുന്നതല്ല. അതിലിടപെടാനോ നടപടിയെടുക്കാനോ ആവില്ല.

കേസ് സംരക്ഷണവും ഒത്തുതീർപ്പിന് പോവലുമൊക്കെ പ്രതിപക്ഷം ആരോപിക്കുന്നത് രാഷ്ട്രീയമായി ഇതിനെ ഏതുതരത്തിൽ വക്രീകരിക്കാനാവുമെന്ന് നോക്കലാണ്. നേരത്തേയുണ്ടായ പ്രതിപക്ഷനേതാവ് എന്തെല്ലാമുന്നയിച്ചു. എന്നിട്ടെവിടെയെങ്കിലും എത്തിക്കാനായോ? അതുകൊണ്ട് രാഷ്ട്രീയമായി പ്രതിപക്ഷനേതാവ് പറയുന്നതിനോട് മറ്റൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM, PRESSMEET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.