കൊച്ചി: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അർജുൻ ആയങ്കിക്ക് മുഖ്യപങ്കുണ്ടെന്നും നിയമവിരുദ്ധ ഇടപാടുകളിലൂടെ വൻതോതിൽ സ്വത്ത് സമ്പാദിച്ച് ആഢംബര ജീവിതമാണ് ഇയാൾ നയിക്കുന്നതെന്നും കസ്റ്റംസ് കണ്ടെത്തൽ. അർജുന്റെ ബിനാമിയാണ് സി.പി.എം മുൻ ബ്രാഞ്ചംഗം സി. സജേഷ് എന്നും കണ്ടെത്തി. ജൂലായ് ആറുവരെ കസ്റ്റഡിയിൽ ലഭിച്ച അർജുനെയും സ്വർണവുമായെത്തി കരിപ്പൂരിൽ അറസ്റ്റിലായ മുഹമ്മദ് ഷെഫീക്കിനെയും ഒരുമിച്ചിരുത്തി കസ്റ്റംസ് ചോദ്യംചെയ്യൽ ആരംഭിച്ചു. സജേഷിനോട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു. മൂവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.
അർജുനെ ഇന്നലെ ഉച്ചകഴിഞ്ഞാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കിയത്. വിശദമായ ചോദ്യംചെയ്യൽ ആവശ്യമായതിനാൽ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ഒരുകോടിയുടെ സ്വർണം ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ കടത്തിക്കൊണ്ടുവന്ന കേസിലാണ് അർജുനെ അറസ്റ്റു ചെയ്തത്. മുഹമ്മദ് ഷെഫീക്ക് അറസ്റ്റിലായ ദിവസം അർജുൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നു. അർജുന്റെ നിർദേശപ്രകാരമാണ് സ്വർണം കടത്തിക്കൊണ്ടുവന്നതെന്ന് മുഹമ്മദ് ഷെഫീക്ക് മൊഴി നൽകിയിട്ടുണ്ട്. ഇരുവരുടെയും വാട്സ്ആപ്പ് ചാറ്റ്- ശബ്ദ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിനു പുറത്തും ബന്ധങ്ങളുള്ള കള്ളക്കടത്ത് റാക്കറ്റിലെ പ്രധാനിയാണ് അർജുനെന്ന് കസ്റ്റംസ് അറിയിച്ചു. ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. സംഘത്തിന്റെ പ്രവർത്തനരീതി ഉൾപ്പെടെ പുറത്തുവരാനുണ്ട്.
അന്വേഷണത്തോട് സഹകരിക്കുന്നില്ല
അർജുൻ വിമാനത്താവളത്തിൽ എത്തിയ കാർ സജേഷിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, കാറിന്റെ യഥാർത്ഥ ഉടമ അർജുനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബിനാമി ഏർപ്പാടാണിത്. അർജുനുമായി ബന്ധപ്പെട്ട് നിരവധി യുവാക്കൾ സ്വർണക്കടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കാരിയർമാരോ സ്വർണം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സുരക്ഷ നൽകുന്നവരോ ആണിവർ.
അർജുൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൊബൈൽ ഫോണും തിരിച്ചറിയൽ രേഖയുമില്ലാതെയാണ് ഹാജരായത്. തെളിവുകൾ നശിപ്പിക്കാനുള്ള മനപ്പൂർവമായ നീക്കമാണിതെന്ന് കസ്റ്റംസ് സൂപ്രണ്ട് വി.വിവേക് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കരിപ്പൂരിലെത്തിയത് വായ്പാത്തുക വാങ്ങാനെന്ന് അർജുന്രെ മൊഴി
കൊച്ചി: കരിപ്പൂരിലെത്തിയത് സുഹൃത്തിന് ലഭിക്കാനുള്ള വായ്പാത്തുക വാങ്ങാനായിരുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി കണ്ണൂർ സ്വദേശി അർജുൻ ആയങ്കി. അതേസമയം, ദുബായിൽ നിന്ന് മുഹമ്മദ് ഷെഫീക്ക് വരുന്നത് സ്വർണവുമായാണെന്ന് അറിയാമായിരുന്നെന്ന് അർജുൻ കസ്റ്റംസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സ്വർണം വാങ്ങാനല്ല താനെത്തിയത്. സുഹൃത്ത് റെമീസുമൊത്താണ് കരിപ്പൂരിൽ എത്തിയത്. മുഹമ്മദ് ഷെഫീക്കിന് 15,000 രൂപ റെമീസ് വായ്പ നൽകിയിരുന്നു. സ്വർണം എത്തിക്കുന്നതിന് 45,000 രൂപ ഷെഫീക്കിന് ലഭിക്കുമെന്ന് അറിഞ്ഞിരുന്നു. അതിൽ നിന്ന് 15,000 രൂപ റെമീസിന് വാങ്ങാനായാണ് വിമാനത്താവളത്തിൽ എത്തിയത്. താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പുഴയിൽ വീണു നഷ്ടപ്പെട്ടു. താൻ സഞ്ചരിച്ച സ്വിഫ്റ്റ് കാറിനെക്കുറിച്ച് അന്വേഷിച്ചെത്തിയ മാദ്ധ്യമപ്രവർത്തകരെ കാണാതെ ഒളിച്ചുപോയപ്പോഴാണ് ഫോൺ നഷ്ടമായതെന്നും അർജുൻ കസ്റ്റംസിനോട് പറഞ്ഞു.
അതേസമയം, കസ്റ്റംസും മാദ്ധ്യമങ്ങളും തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ അർജുൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കള്ളക്കടത്തുകാരനല്ല. സ്വർണക്കടത്തിൽ പങ്കില്ല. നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും പറഞ്ഞു.
അതേസമയം, അർജുന്റെ പങ്ക് വ്യക്തമാണെന്നും പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നതെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. മുഹമ്മദ് ഷെഫീക്ക് നൽകിയ മൊഴിയും തെളിവുകളും അർജുന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. ആരുടെയോ ഉപദേശപ്രകാരമാണ് അർജുൻ സംസാരിക്കുന്നതെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.
സ്വർണക്കടത്ത്: 50,000 കേന്ദ്രങ്ങളിൽ ബി.ജെ.പി ധർണ
തിരുവനന്തപുരം: സി.പി.എം സഹായത്തോടെയാണ്സ്വർണക്കള്ളക്കടത്ത് നടത്തുന്നതെന്ന് ആരോപിച്ച് ബി.ജെ.പി ഇന്നു മുതൽ ജൂലായ് 5 വരെ സംസ്ഥാനത്തെ 50,000 കേന്ദ്രങ്ങളിൽ ധർണ നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ധർണ. സംസ്ഥാനത്തെ ഐസിസ് സ്വാധീനം, സ്ത്രീപീഡനം, മരംകൊള്ള തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രചാരണ പരിപാടികൾ നടത്താനും ഇന്നലെ ചേർന്ന സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. മണ്ഡലങ്ങളിലെ അപര്യാപ്തതകൾ പരിഹരിക്കാൻ സംസ്ഥാന കോർ ഗ്രൂപ്പ് അംഗങ്ങൾ എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. പി.കെ.കൃഷ്ണദാസ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.
നായർ, മുന്നാക്ക വിഭാഗങ്ങളിലുള്ള സ്വാധീനം നിലനിറുത്തിക്കൊണ്ടുതന്നെ ഈഴവ,പിന്നാക്ക വിഭാഗങ്ങളിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കണമെന്ന് കേന്ദ്രനേതാക്കൾ നിർദ്ദേശിച്ചു. ഇതിനായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ കർമ്മ പരിപാടികൾ തയ്യാറാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |