കൊച്ചി: കേന്ദ്രസർക്കാരിന്റെ 'സാഗർമാല" പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച, കൊച്ചിയിൽ നിന്ന് ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലേക്കുള്ള 'ഗ്രീൻ ഫ്രൈറ്റ് കൊറിഡോർ-2" തീരദേശ കപ്പൽ സർവീസിന് ഇന്നലെ തുടക്കമായി. കപ്പലിലെ ലോഡിംഗ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ഷിപ്പിംഗ് മന്ത്രി മൻസൂഖ് മാണ്ഡവ്യ നിർവഹിച്ചു. തുറമുഖ മന്ത്രാലയ സെക്രട്ടറി ഡോ. സഞ്ജീവ് രഞ്ജൻ, അഡിഷണൽ സെക്രട്ടറി സഞ്ജയ് ബാന്ധോപാദ്ധ്യായ്, കൊച്ചി തുറമുഖ ട്രസ്‌റ്റ് ചെയർപേഴ്‌സൺ ഡോ.എം. ബീന, ഡെപ്യൂട്ടി ചെയർമാൻ ഡോ. സിറിൾ സി. ജോർജ്, ഡി.പി. വേൾഡ് കൊച്ചി സി.ഇ.ഒ പ്രവീൺ തോമസ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
റൗണ്ട് ദ കോസ്‌റ്റ് പ്രൈവറ്റ് ലിമിറ്റഡിനാണ് സർവീസിന്റെ ചുമതല. കൊല്ലം തുറമുഖത്തെയും വൈകാതെ പദ്ധതിയിൽ ഉൾപ്പെടുത്തും. സ്ഥിരം സർവീസാണെന്നതിനാൽ മലബാറിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കച്ചെലവ് വൻതോതിൽ കുറയുമെന്നത് കയറ്റുമതി-ഇറക്കുമതിക്കാർക്ക് ആശ്വാസമാകും. റോഡ് മുഖേനയുള്ള ചരക്കുകൂലിയേക്കാൾ 30 ശതമാനത്തോളം കുറവാണ് കപ്പൽ നിരക്ക്. റോഡിലെ വാഹനത്തിരക്കും അന്തരീക്ഷ മലിനീകരണവും കുറയുമെന്നതും നേട്ടമാണ്.
കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ മലബാർ മേഖലയ്ക്ക് മികച്ച നേട്ടമാകുന്ന സർവീസ്, തുടക്കത്തിൽ ആഴ്‌ചയിൽ രണ്ടു തവണയായിരിക്കും. 106 ടി.ഇ.യു ഭാരം വഹിക്കുന്ന 'എം.വി. ഹോപ്പ് സെവൻ" എന്ന കപ്പലാണ് (റിവർ - സീ വെസൽ) ഇന്നലെ കന്നി യാത്ര തുടങ്ങിയത്. ഗുജറാത്തിൽ നിന്നും മറ്റും കൊച്ചി തുറമുഖത്ത് എത്തിക്കുന്ന അരി, ഗോതമ്പ്, ഉപ്പ്, കൺസ്‌ട്രക്‌ഷൻ മെറ്റീരിയലുകൾ, സാനിട്ടറ്റിവെയർ, സിമന്റ് തുടങ്ങിയവയാണ് അഴീക്കൽ, ബേപ്പൂർ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുക. തിരിച്ചുള്ള യാത്രയിൽ പ്ളൈവുഡ്, ഫുട്‌വെയർ, വസ്‌ത്രങ്ങൾ, കാപ്പി തുടങ്ങിയവ കൊണ്ടുവരും. കൊല്ലം സർവീസ് ആരംഭിക്കുമ്പോൾ കശുകണ്ടി കണ്ടെയ്‌നറുകളും കപ്പൽ കൈകാര്യം ചെയ്യും.
കോസ്‌റ്റൽ ഷിപ്പിംഗ് കണ്ടെയ്‌നർ നീക്കം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് റിവർ - സീ വെസലുകൾക്ക് കൊച്ചി തുറമുഖ ട്രസ്‌റ്റ് വെസൽ അനുബന്ധ നിരക്കുകളിൽ 50 ശതമാനം റിബേറ്റ് നൽകുന്നുണ്ട്. പ്രവർത്തനച്ചെലവിന്റെ 10 ശതമാനം വരെ ഇൻസെന്റീവ് സംസ്ഥാന സർക്കാരും വാഗ്‌ദാനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |