കോഴിക്കോട്: കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിർമ്മാണം ആഗസ്റ്റിൽ ആരംഭിക്കും. കേരളത്തിലെ ആദ്യത്തെ എൻ.എച്ച് ആറുവരി ബൈപാസ് പദ്ധതിയാണിതെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.
നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചതായി എം.കെ രാഘവൻ എം.പി പറഞ്ഞു. എൻ.എച്ച്.എ.ഐ മെമ്പർ (പ്രോജക്ട്‌സ് ) ആർ.കെ പാണ്ഡെയുമായി ന്യൂഡൽഹിയിൽ എം.പി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ഉറപ്പ് ലഭിച്ചത്.
പ്രവൃത്തി ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് നേരത്തെ എം.പി യെ രേഖാമൂലം അറിയിച്ചതായിരുന്നു. എന്നാൽ
നാലു മാസം കഴിയാറാവുമ്പോഴും പ്രവൃത്തി തുടങ്ങാതെ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് എം.പി എൻ.എച്ച്.എ.ഐ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയത്.
രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട പദ്ധതി ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി കമ്പനിയ്ക്ക് മൂന്ന് വർഷമായിട്ടും പണി തുടങ്ങാൻ പോലുമായില്ല. കെ.എം.സി യുടെയെന്ന പോലെ പദ്ധതിയിൽ പങ്കാളിത്തം വഹിക്കാൻ മുന്നോട്ടുവന്ന സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ഇൻകെൽ ലിമിറ്റഡിന്റെയും ഭാഗത്ത് നിന്നുണ്ടായ ബോധപൂർവമായ അലംഭാവമാണ് പദ്ധതി ഇങ്ങനെ വൈകാൻ കാരണമെന്ന് എം.പി കുറ്റപ്പെടുത്തി.
പുതിയ സാഹചര്യത്തിൽ മുംബയ് ആസ്ഥാനമായുള്ള വെൽസ്‌പൺ എന്റർപ്രൈസസ് ലിമിറ്റഡ് കെ.എം.സി യിൽ നിന്നു പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. ഡൽഹി - മീററ്റ് എക്‌സ്‌പ്രസ് വേ ഉൾപ്പെടെ അതിവേഗം പൂർത്തീകരിച്ചെന്ന ട്രാക്ക് റെക്കോർഡുള്ള സ്ഥാപനമാണ് വെൽസ്‌പൺ. സ്‌പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |