കൊച്ചി: സർക്കാരിന്റെ വിവിധ വകുപ്പുകൾ തുടർച്ചയായ പരിശോധനകൾ നടത്തി ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ച്, സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച 3,500 കോടി രൂപയുടെ പദ്ധതികളിൽ നിന്ന് കിറ്റെക്‌സ് ഗ്രൂപ്പ് പിന്മാറുന്നതായി ചെയർമാൻ സാബു ജേക്കബ് പറഞ്ഞു. കൊച്ചിയിൽ 2020ൽ നടന്ന അസെൻഡ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ ഒപ്പുവച്ച പദ്ധതികളിൽ നിന്നാണ് പിന്മാറ്റം.
കഴിഞ്ഞ ഒരുമാസത്തിനിടെ 11 തവണ കിറ്റെക്‌സ് യൂണിറ്റുകളിൽ പരിശോധന നടന്നു. തീവ്രവാദികളെ പിടികൂടാനെന്നപോലെ പത്തും പതിനഞ്ചും വണ്ടികളിലായി 50ഓളം ഉദ്യോഗസ്ഥസംഘമാണ് 10,000ലേറെ പേർ ജോലി ചെയ്യുന്ന ഫാക്‌ടറിയിൽ പരിശോധനയ്ക്കെത്തുന്നത്. സ്‌ത്രീകൾ ഉൾപ്പെടെ 400ഓളം പേരെ ഇതുവരെ ചോദ്യം ചെയ്‌തിട്ടും എന്ത് കണ്ടെത്തിയെന്നോ കുറ്റമെന്തെന്നോ പറഞ്ഞിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
പൊലിയുന്നത് 35,000
തൊഴിലവസരം
20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന അപ്പാരൽ പാർക്ക്, തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ 600ഓളം പുതുസംരംഭകർക്ക് അവസരമേകുന്നതും 5,000 പേർക്ക് വീതം തൊഴിൽ ലഭിക്കുന്നതുമായ മൂന്ന് വ്യവസായ പാർക്ക് എന്നിങ്ങനെ മൊത്തം 35,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതികളിൽ നിന്നാണ് കിറ്റെക്‌സിന്റെ പിൻവാങ്ങൽ. അപ്പാരൽ പാർക്കിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു. 2025ഓടെ പദ്ധതി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
കിറ്റെക്‌സ് ഗ്രൂപ്പ്
1968ൽ പത്ത് തൊഴിലാളികളുമായി തുടങ്ങിയ കിറ്റെക്‌സ്, ഇന്ന് കേരളത്തിൽ സ്വകാര്യ മേഖലയിൽ ഏറ്റവുമധികം പേർ തൊഴിലെടുക്കുന്ന സ്ഥാപനമാണ്; നേരിട്ട് 15,000 പേർ. അന്ന അലുമിനിയം, സാറാസ്, ലുങ്കി, ബെഡ്‌ഷീറ്റ്, സ്‌കൂബി തുടങ്ങി ഒട്ടേറെ വിദേശ-ആഭ്യന്തര ബ്രാൻഡുകൾ കമ്പനിക്കുണ്ട്.
വാൾമാർട്ട് അടക്കം വിദേശത്തെ പ്രമുഖ കമ്പനികളുടെ സ്‌റ്റോറുകളിലേക്ക് കിറ്റെക്‌സ് ഉത്‌പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. നവജാതശിശു മുതൽ 24 മാസം വരെ പ്രായമുള്ളവരുടെ ഉത്‌പന്നങ്ങളിലാണ് കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ പെരുമ. കുട്ടികളുടെ വസ്‌ത്രോത്പന്ന വിപണിയിൽ ലോകത്ത് രണ്ടാംസ്ഥാനത്താണ് കിറ്റെക്‌സ്.
മുന്നോട്ടില്ല, മലയാളികളെ ക്ഷമിക്കുക!
''നിക്ഷേപ സൗഹൃദ റാങ്കിംഗിൽ 18ൽ നിന്ന് കേരളം 28ലെത്തി. വളരെ പിന്നിലായിരുന്ന യു.പി ഇന്ന് രണ്ടാംസ്ഥാനത്താണ്. 75 ലക്ഷം പേർ കേരളത്തിൽ തൊഴിൽരഹിതരാണ്. കേരളം വിട്ടാൽ ചുവന്ന പരവതാനി വിരിച്ചാണ് വ്യവസായികളെ സ്വീകരിക്കുന്നത്. കപട പരിസ്ഥിതിവാദികളും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് കേരളത്തിന്റെ പുരോഗതിക്ക് തടസം. എന്തിന് കേരളത്തിൽ മുതൽ മുടക്കി റിസ്ക് എടുക്കണം? അതുകൊണ്ട് ഇനി മുന്നോട്ടില്ല. മലയാളികൾ ക്ഷമിക്കുക", - സാബു ജേക്കബ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |