തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും റെക്കാഡ് വളർച്ചയുമായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ. 2020- 21 സാമ്പത്തിക വർഷം 49.51 കോടിയുടെ അറ്റാദായമാണ് കോർപ്പറേഷൻ നേടിയത്. ഈ കാലയളവിൽ 632 കോടി രൂപയുടെ വായ്പാവിതരണം നടത്തി. മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനം കൂടുതലാണ് ഇത്. കോർപ്പറേഷന്റെ ആകെ ആസ്തി 1545 കോടി രൂപയായും അറ്റ ആസ്തി 415 കോടി രൂപയായും വർദ്ധിക്കുകയും ചെയ്തു.
സ്വയംതൊഴിൽ, ബിസിനസ് വായ്പാ ഇനത്തിൽ 188 കോടിയും വിദ്യാഭ്യാസ വായ്പയായി 24 കോടിയും വിതരണം ചെയ്തു. മൈക്രോഫിനാൻസ് 242 കോടി, ഭവനനിർമ്മാണം 23 കോടി, വിവാഹവായ്പകൾ 50 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളിലെ വായ്പാ വിതരണം. ഇതര പദ്ധതികളനുസരിച്ച് 105 കോടിയും വിതരണം ചെയ്തു. സംസ്ഥാന സർക്കാരിലേക്ക് ഗ്യാരന്റി കമ്മിഷൻ ഇനത്തിൽ 7.05 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് രണ്ടു കോടിയും നൽകി.
ബോർഡ് യോഗത്തിൽ ചെയർമാൻ ടി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ കെ.ടി.ബാലഭാസ്‌കരൻ, ഡയറക്ടർമാരായ ഗോപി കോട്ടമുറിക്കൽ, എ. മഹേന്ദ്രൻ, ടി.കണ്ണൻ, കമ്പനി സെക്രട്ടറി ആർ. രാംഗണേഷ്, ജനറൽ മാനേജർ സി.യു. അഭിലാഷ് എന്നിവർ പങ്കെടുത്തു. കൊവിഡ് പശ്ചാത്തലത്തിൽ കോർപ്പറേഷൻ സ്വന്തം ഫണ്ട് വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ പലിശനിരക്ക് കുറയ്ക്കുന്ന വിഷയം അടുത്ത ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |