പൂവാർ: ''അവൾ ഇനി എന്നെ കാണാൻ വരണ്ട! അതെന്റെ ഉറച്ച തീരുമാനമാണ്. പ്രധാനമന്ത്രി വന്നു പറഞ്ഞാലും അതിൽ മാറ്റമില്ല.''
പ്രതിബന്ധങ്ങളെ അതിജീവിച്ച് സബ് ഇൻസ്പെക്ടർ കുപ്പായം സ്വന്തമാക്കിയ ആനി ശിവ കേരളമെമ്പാടും ചർച്ചാവിഷയമാവുകയും അഭിനന്ദനങ്ങൾ നേടുകയും ചെയ്യുമ്പോഴും കാഞ്ഞിരംകുളത്തെ വസതിയിൽ മകനൊപ്പം കഴിയുന്ന അച്ഛൻ ശിവാനന്ദൻ കടുത്ത തീരുമാനത്തിലാണ്. ഗൾഫിൽ ഏറെക്കാലം ജോലി ചെയ്ത ശിവാനന്ദൻ ഇപ്പോൾ വിശ്രമത്തിലാണ്.
എല്ലാം നഷ്ടപ്പെട്ടപ്പോഴും റോൾമോഡൽ അച്ഛനായിരുന്നുവെന്നാണ് ആനി പറഞ്ഞത്. എന്നാൽ തന്നെ ഉപേക്ഷിച്ച് മകൾക്കൊപ്പം കഴിയുന്ന അമ്മയെ പറ്റി മകൾ ഒരക്ഷരം പോലും പറയാത്തതെന്ത് എന്ന് ശിവാനന്ദൻ ക്ഷുഭിതനായി ചോദിക്കുന്നു. മകളെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ പഠിക്കാനയച്ചുവെന്നും ഇഷ്ടപ്പെട്ട വാഹനം വാങ്ങി നൽകിയെന്നും ശിവാനന്ദൻ പറയുന്നു.
''എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട'. എന്തിനും ഒരു കോൺഫിഡൻസ് വേണമെന്നാണല്ലോ അവൾ ഇന്റർവ്യൂവിൽ പറഞ്ഞത്. അതേ കോൺഫിഡൻസോടെയാണ് ഞാനും പറയുന്നത് ''.
മകൾക്ക് പൊലീസിൽ ജോലി കിട്ടിയപ്പോൾ തന്നെ വിഴിഞ്ഞം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തന്നോട് കാര്യങ്ങൾ പൊലീസ് ചോദിച്ചു മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അച്ഛൻ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ, വിളിച്ചില്ല. അച്ഛന്റെ ഭാഗത്ത് തെറ്റില്ല. നേരിൽ കാണാൻ ശ്രമിക്കും. അച്ഛൻ വഴക്കുപറയുമോയെന്ന പേടി ഇപ്പോഴുമുണ്ട്. ഞങ്ങൾ അച്ഛനും മകൾക്കുമിടയിലെ മഞ്ഞ് ഉരുകി തീർന്നിട്ടില്ല. ആ അകലം അവശേഷിക്കുന്നുണ്ട്. - ആനി ശിവ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |