കൊല്ലം: കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് കപ്പൽ സർവീസ് ആരംഭിച്ചാൽ ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കൊല്ലത്തെ വിവിധ വ്യവസായികളും പൊതുമേഖലാ സ്ഥാപനങ്ങളും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കൊല്ലം പോർട്ടിൽ വിളിച്ചുചേർത്ത വ്യാപാരികളുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും ഷിപ്പിംഗ് ഏജന്റുമാരുടെയും യോഗത്തിലാണ് കൊല്ലം പോർട്ടിന് പുതിയ സ്വപ്നങ്ങൾ നൽകുന്ന വാഗ്ദാനമുണ്ടായത്.
ജില്ലയിലേക്ക് പ്രതിവർഷം ഏഴായിരം ടൺ തോട്ടണ്ടി റോഡുമാർഗം എത്തുന്നുണ്ടെന്ന് കശുഅണ്ടി വ്യവസായികൾ വ്യക്തമാക്കി. 300 മുതൽ 350 കണ്ടെയ്നർ ടൈൽ എത്തുന്നുണ്ടെന്ന് ടൈൽസ് വ്യാപാരികളും പറഞ്ഞു. ഏഴായിരം മുതൽ പതിനായിരം ടൺ ഭക്ഷ്യധാന്യം പ്രതിമാസം എത്തുന്നുണ്ട്. ഇതിൽ വലിയൊരു ഭാഗം ആന്ധ്രയിൽ നിന്ന് കൊച്ചിയിൽ കപ്പലിലെത്തിയ ശേഷം റോഡുമാർഗമാണ് കൊല്ലത്തേക്ക് വരുന്നത്. സ്ഥിരമായി സർവീസുണ്ടെങ്കിൽ കപ്പൽ മാർഗം സർവീസിന് തയ്യാറാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചു. ഇതുസംബന്ധിച്ച് ഗൗരവകരമായ ആലോചന നടത്തുമെന്ന് മന്ത്രി മറുപടി പറഞ്ഞു.
തുടർന്ന് നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടും മന്ത്രി സന്ദർശിച്ചു. ഇവിടത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലുള്ള സാദ്ധ്യതകൾ പരിശോധിച്ചു.
എമിഗ്രേഷൻ പോയിന്റിനുള്ള നടപടി വേഗത്തിലാക്കും
കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച നടത്തി വേഗത്തിലാക്കുമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
സിമന്റ് ടെർമ്മിനലിന് കൂട്ട എതിർപ്പ്
വർഷങ്ങളായി സർക്കാരിന്റെ പരിഗണനയിലുള്ള കൊല്ലം പോർട്ടിൽ സിമന്റ് ടെർമ്മിനൽ സ്ഥാപിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് ആശ്രാമം പോർട്ട് ഓഫീസിൽ ചേർന്ന യോഗത്തിൽ മന്ത്രി അഭിപ്രായം ആരാഞ്ഞു. പക്ഷെ യോഗത്തിൽ പങ്കെടുത്ത എല്ലാ സംഘടനാ പ്രതിനിധികളും ഒറ്റക്കെട്ടായി എതിർപ്പുയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |