ആലപ്പുഴ: 'ചായം" പദ്ധതിയിലൂടെ അങ്കണവാടികളുടെ മുഖഛായ മാറ്റാനുള്ള നടപടികൾക്ക് ജില്ലയിൽ തുടക്കം കുറിച്ചു. 15 അങ്കണവാടികളിലാണ് ചായം പദ്ധതി (ചൈൽഡ് ഫ്രണ്ട്‌ലി അങ്കണവാടിസ് ഈൽഡ് ത്രൂ അഡോർമെന്റ് ആൻഡ് മേക്കോവർ) ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
കൂടുതൽ കുട്ടികളെ ആകർഷിക്കുക, കുട്ടികളുടെ ബൗദ്ധിക വികാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഓരോ അങ്കണവാടിക്കും രണ്ട് ലക്ഷം രൂപ വീതം മുടക്കും. സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതിയുടെ നിർവഹണച്ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനിയർമാർക്കാണ്. ശിശുവികസന ഓഫീസർമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ചിത്രങ്ങൾ,ശില്പങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയ്ക്കൊപ്പം കുട്ടികൾക്ക് സ്വന്തമായി എഴുതാനും വരയ്ക്കാനുമെല്ലാമുള്ള സൗകര്യങ്ങളുണ്ടാകും. അങ്കണവാടി കെട്ടിടവും പരിസരവും ഒന്നാകെ പുതിയരൂപത്തിലേക്ക് മാറ്റും.
കുറഞ്ഞ സമയത്തിനുള്ളിൽ കായ്ക്കുന്ന അത്യുത്പാദനശേഷിയുള്ള ഫലവൃക്ഷങ്ങൾ അങ്കണവാടി പരിസരത്ത് നടുന്നതും പദ്ധതിയുടെ ഭാഗമാണ്.
അങ്കണവാടികളിൽ ഒരുക്കുന്നവ
ജ്യാമിതീയ രൂപങ്ങൾ
വൈവിധ്യമാർന്ന ചിത്രങ്ങൾ,
വിവിധയിനം കളിയുപകരണങ്ങൾ
സംഗീതമാസ്വദിക്കുന്നതിന് മ്യൂസിക് സിസ്റ്റം
ആകർഷകമായ ഫർണിച്ചറുകൾ
ആധുനിക സൗകര്യങ്ങളുള്ള അടുക്കള,
ശിശുസൗഹൃദ ടോയ്ലറ്റ്,
എഴുതാം വരയ്ക്കാം
കുട്ടികൾക്ക് സ്വതന്ത്രമായി എഴുതാനും വരയ്ക്കാനും കഴിയുന്ന ഒരിടവും അങ്കണവാടികളിൽ ലഭിക്കും. ഇവിടെ ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, ആക്ടിവിറ്റി ഹാൾ എന്നിവ ഉണ്ടാകും.
ജില്ലയിൽ ആകെ അങ്കണവാടികൾ................2150
സ്വന്തം കെട്ടിടമുള്ള അങ്കണവാടികൾ............1200
'' ജില്ലയിൽ ചായം പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 15 അങ്കണവാടികൾ ഇതിനായി തിരഞ്ഞെടുക്കും. കുട്ടികളുടെ കഴിവുകൾ വളർത്താൻ വഴിയൊരുക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക.
ചായം പദ്ധതി പ്രോഗ്രാം ഓഫീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |