ഹരിപ്പാട് : 65കാരന് ഒരു ദിവസം രണ്ടു ഡോസ് കൊവിഡ് വാക്സിൻ ഒന്നിച്ചു കുത്തിവച്ച സംഭവത്തിൽ അന്വഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് ഭാര്യ പരാതി നൽകി.
തിങ്കളാഴ്ച കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ, കരുവാറ്റ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ ഇടയിലപ്പറമ്പിൽ വീട്ടിൽ ഭാസ്കരൻ, ഭാര്യ പൊന്നമ്മ എന്നിവർ രണ്ടാം ഡോസ് കൊവിഷീൽഡ് വാക്സിൻ എടുക്കാനെത്തിയപ്പോഴാണ് അധികൃതർക്ക് വീഴ്ചയുണ്ടായത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചതിന് ശേഷം ഭാസ്ക്കരൻ ഒന്നാമത്തെ കൗണ്ടറിൽ എത്തി വാക്സിൻ സ്വീകരിച്ചു. ഇതിന് ശേഷം അര മണിക്കൂർ വിശ്രമം നിർദ്ദേശിച്ചു. കസേരയിലിരുന്ന ഭാസ്കരനെ രണ്ടാമത്തെ കൗണ്ടറിലെ ഉദ്യോഗസ്ഥരെത്തി വിളിച്ചുകൊണ്ടു പോയി വീണ്ടും വാക്സിൻ കുത്തിവയ്ക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ആധാർ നമ്പർ ആവശ്യപ്പെടാതെയാണ് വാക്സിൻ നടപടികൾ നടത്തിയതെന്ന് പൊന്നമ്മ പറഞ്ഞു. രണ്ട് ഡോസുകൾ ഒരുമിച്ച് നൽകിയതിനെത്തുടർന്ന് മൂത്രതടസം, ഉയർന്ന രക്ത സമ്മർദ്ദം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്സിൻ എടുക്കുന്നവരുടെ രേഖകൾ പരിശോധിക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പൊന്നമ്മ നൽകിയ പരാതിയിൽ പറയുന്നു.
''രണ്ട് ഡോസ് വാക്സിൻ എടുത്തയാൾ പൂർണ്ണ ആരോഗ്യവാനാണ്. അന്ന് 170പേർക്ക് വാക്സിൻ നൽകേണ്ടതിനാൽ രണ്ട് ഗ്രൂപ്പുകളായിട്ടാണ് വാക്സിനേഷൻ നടന്നത്. ആദ്യഗ്രൂപ്പിൽ കുത്തിവയ്പ് എടുത്തതിന് ശേഷം നിരീക്ഷണ ഹാളിൽ ഇരിക്കാൻ പറഞ്ഞയാൾ അടുത്ത വാക്സിൻ ഗ്രൂപ്പിലെ വെയിറ്റിംഗ് ഹാളിൽ എത്തി വീണ്ടും വാക്സിൻ എടുക്കുകയായിരുന്നു. തുടർന്ന് 48മണിക്കൂർ നിരീക്ഷണത്തിലാക്കി. ആരോഗ്യപരമായ യാതോരു പ്രശ്നവും നിലവിൽ ഇല്ല. ജില്ലാ മെഡിക്കൽ ഓഫീസർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |