കൊല്ലം: ഒരു രൂപ നോട്ട് കൈയിലുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാമെന്നും കോടീശ്വരനാകാമെന്നുമുള്ള പരസ്യങ്ങൾ ഓൺലൈൻ മാദ്ധ്യമങ്ങളിൽ കണ്ടിട്ടുള്ളവരുണ്ടാകും. എന്നാൽ ഇത്തരത്തിൽ കാശുകാരനായ ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ പ്രയാസമാണ്.
പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഴയ കറൻസികളുടെയും നാണയങ്ങളുടെയും ചിത്രങ്ങൾ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തത് ആയിരങ്ങളാണ്. എന്നാൽ ഇവർക്കാർക്കും ഇതുവരെ വിൽപ്പന നടന്നിട്ടില്ലെന്ന് മാത്രമല്ല, സമാനമായി വിൽക്കാനുള്ളവരുടെ സന്ദേശങ്ങളാണ് പരസ്പരം ലഭിക്കുന്നതും.
ചിലർക്ക് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചെത്തുന്നവരുടെ സന്ദേശങ്ങൾ ലഭിച്ചിരുന്നെങ്കിലും വ്യക്തിഗത വിവരങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരം വിളികളെന്നാണ് അവരുടെയൊക്കെ അനുഭവം.
ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി
പഴയ നാണയങ്ങൾക്ക് പത്ത് മുതൽ അൻപത് ലക്ഷം രൂപ വരെ ലഭിക്കുമെന്ന തരത്തിലുള്ള പ്രചാരണം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലുണ്ട്. ഇത് വിശ്വസിച്ച് ബന്ധപ്പെടുന്നവരെ വിലയുടെ പകുതി മുൻകൂറായി അക്കൗണ്ടിൽ നൽകിയതിന് ശേഷം മാത്രം കച്ചവടമുറപ്പിച്ചാൽ മതിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. തുടർന്ന് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി, ക്യു.ആർ കോഡ് തുടങ്ങിയവ തന്ത്രപൂർവം കൈക്കലാക്കി പണം തട്ടുകയാണ് രീതി.
മോഹവില നൽകുന്നവരുണ്ട്
പഴയ ഒരു രൂപ നോട്ട് ഉൾപ്പെടെയുള്ള കറൻസികളും നാണയങ്ങളും മോഹവില നൽകി സ്വന്തമാക്കുന്നവർ നിരവധിയുണ്ട്. എന്നിരുന്നാലും ഒരു രൂപ നോട്ടിന് മറ്റും കോടികൾ ലഭിക്കില്ല. പ്രത്യേക സീരിയൽ നമ്പറും വർഷവും രേഖപ്പെടുത്തിയിട്ടുള്ള ഒരു രൂപയുടെ അപൂർവ നോട്ടിന് പോലും പരമാവധി 49,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ചില്ലറക്കാരനല്ല ഒരു രൂപ നോട്ട്
ഭാരത സർക്കാർ നേരിട്ട് അച്ചടിച്ച് വിതരണം ചെയ്ത ഏക കറൻസി
മറ്റുള്ളവയിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ്
ഒരു രൂപയിൽ ഒപ്പിടുന്നത് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി
ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനകാലങ്ങളിൽ ഒരു രൂപ നോട്ട് പുറത്തിറക്കിയിരുന്നു
രണ്ടാംലോക മഹായുദ്ധകാലത്ത് അടിയന്തര സംവിധാനത്തിനായി 1940 ഓഗസ്റ്റിൽ പുറത്തിറക്കി
ഒരു രൂപ നോട്ട് പുറത്തിറക്കുന്നത് 1994ൽ താത്കാലികമായി നിറുത്തി
അവസാനമായി പുറത്തിറക്കിയത് 2015 ജനുവരിയിൽ
'' ചതിക്കുഴികൾ നിരവധിയുള്ള മേഖലയാണ് ഓൺലൈൻ കോയിൻ വിൽപ്പന. പഴയ നോട്ടുകളുടെ വിൽപ്പനയെ തുടർന്ന് പണം നഷ്ടമായതെന്ന തരത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇത്തരം സൈറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ട് "
പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |