പാലാ: യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ തറവാട്ട് വീട്ടിൽ അതിക്രമിച്ചു കയറി പിടിയിലായ അന്യസംസ്ഥാന തൊഴിലാളിയും ഒപ്പം താമസിച്ചിരുന്ന സ്ത്രീയും മുങ്ങി.
ഇന്നലെ രാവിലെ 10 മണിയോടെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ച് പൊലീസ് വിട്ടയച്ച ഇയാൾ വാടക മുറി പൂട്ടി സ്ഥലം വിടുകയായിരുന്നു.
ഇന്നലെ 12 മണി ആയിട്ടും സ്റ്റേഷനിൽ എത്താതിരുന്നതിനെ തുടർന്ന് പൊലീസ് ഇവർ താമസിച്ചിരുന്ന മേലമ്പാറയിലെ കെട്ടിടത്തിൽ എത്തിയപ്പോഴാണ് ഇവർ കടന്നു കളഞ്ഞതായി ബോദ്ധ്യപ്പെട്ടത്.
ഛത്തീസ്ഗഡ് സ്വദേശി ഗുജ്ജർ എന്നാണ് അന്യസംസ്ഥാന തൊഴിലാളി സ്വയം പരിചയപ്പെടുത്തിയെങ്കിലും ഇയാളുടെ പക്കൽ യാതൊരു തിരിച്ചറിയൽ രേഖയും ഇല്ലായിരുന്നു. മേലമ്പാറയിലെ കെട്ടിടത്തിൽ ഇയാളം ഒരു സ്ത്രീയും താമസിച്ചിരുന്ന വിവരം ഈരാറ്റുപേട്ട പൊലീസിനും അറിവുമുണ്ടായിരുന്നില്ല. സംഭവം വിവാദമായതോടെ ഈ തൊഴിലാളിയുടെ ഉറ്റ സുഹൃത്തിന്റെ തിരിച്ചറിയൽ രേഖ പൊലീസ് പിടിച്ചെടുത്തു.
അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിട്ടും പൊലീസ് യഥാ സമയം അറിയാതിരുന്നതും വിവാദമായിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെ, ആരോപണ വിധേയനായ തൊഴിലാളിയും ഒപ്പമുണ്ടായിരുന്ന സ്ത്രീയും മുങ്ങിയ സാഹചര്യത്തിൽ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെയും ഇതേ കെട്ടിടത്തിൽ ബേക്കറി നടത്തുന്നയാളെയും ചോദ്യം ചെയ്യുമെന്ന് ഈരാറ്റുപേട്ട പൊലീസ് പറഞ്ഞു.
താൻ ബേക്കറി ഉടമയ്ക്കാണ് മുറി വാടകയ്ക്ക് നൽകിയിരുന്നതെന്നും അന്യസംസ്ഥാന തൊഴിലാളി താമസിക്കുന്ന വിവരം അറിവുണ്ടായിരുന്നില്ലെന്നുമാണ് കെട്ടിടം ഉടമ പറയുന്നത്.
'സംഭവത്തെകുറിച്ച് വിശദമായി അന്വേഷിക്കണം. പാലാ സ്റ്റേഷൻ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. നാളെ ജില്ലാ പൊലീസ് ചീഫിനെ നേരിൽ കണ്ട് പരാതിപ്പെടും. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെ അന്യസംസ്ഥാന തൊഴിലാളി മുങ്ങിയത് അതീവ ഗൗരവ സംഭവമാണ്.'
- സജി മഞ്ഞക്കടമ്പിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |