കാസർകോട്: ബങ്കളം കൂട്ടപ്പുന്നയിൽ രാജീവ്ഗാന്ധി ലക്ഷം വീട് പദ്ധതിപ്രകാരം നിർമ്മിച്ച പത്ത് വീടുകൾ ആസൂത്രണമില്ലാത്ത പദ്ധതിയുടെ നേർസാക്ഷ്യമാണ്. പട്ടിക്കൂടുകളുടെ വലിപ്പം മാത്രമുള്ള ഈ ഷെഡുകളിൽ ഒരു കുടുംബം പോലും ഇത്രയും കാലത്തിനുള്ളിൽ താമസിക്കാനെത്തിയില്ല. അമ്പത് സെന്റ് സ്ഥലമാണ് ഇതുമൂലം ഉപയോഗശൂന്യമായി കിടക്കുന്നത്.
സംസ്ഥാന പട്ടിക വർഗ വികസന വകുപ്പാണ് 1990 കളിൽ ഇവ നിർമ്മിച്ചത്. അടുക്കളയും വരാന്തയും മാത്രമായിരുന്നു വീടുകൾക്ക്. അടച്ചുറപ്പുള്ള വാതിൽ പോലും ഉണ്ടായിരുന്നില്ല. ഇവിടെ താമസിക്കാനായി 10 ഗുണഭോക്താക്കളെയും കണ്ടെത്തിയിരുന്നെങ്കിലും ഒരു ദിവസം പോലും ഇവിടെ അന്തിയുറങ്ങാൻ ആരുമെത്തിയില്ല. കക്കൂസ് പോലും ഇതോടനുബന്ധിച്ച് നിർമ്മിച്ചിരുന്നില്ല. വീടില്ലാതെ ദുരിതത്തിലായ പട്ടികവർഗക്കാർക്ക് തണലൊരുക്കാനാണ് നിർമ്മിച്ചതെങ്കിലും വീട് കണ്ടവർ ആരും ഇങ്ങോട്ടുമാറാൻ തയ്യാറായില്ല.
എന്നാൽ ഏറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ പല സ്ഥലങ്ങളിൽ നിന്നുള്ളവർ എത്തി വീടുകൾ കൈയേറി താമസം തുടങ്ങി. ഇതിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും പിടികിട്ടാപ്പുള്ളികളും സമൂഹികവിരുദ്ധരും ഉണ്ടായിരുന്നു. പരിസരവാസികൾക്ക് ശല്യമാകാൻ തുടങ്ങിയതോടെ നാട്ടുകാർ ഇടപെട്ട് ഇവരെ ഇവിടെ നിന്ന് ഒഴിപ്പിച്ചുവിടുകയായിരുന്നു. പഴക്കമേറിയതോടെ ഇപ്പോൾ വീടുകളിൽ പലതും ഇടിഞ്ഞുവീഴാൻ തുടങ്ങിയിട്ടുണ്ട്. വീടുകളോട് ചേർന്ന് ആൽമരം മുളക്കുകയും ചെയ്തു. മറ്റുള്ളവ ഇഴജന്തുക്കളും മൃഗങ്ങളും താവളമാക്കുകയും ചെയ്തിരിക്കുകയാണ്. താമസയോഗ്യമല്ലാത്ത വീടുകൾ പൊളിച്ചുമാറ്റി പകരം പുതിയ വീടുകൾ നിർമ്മിച്ച് നൽകുകയോ മറ്റേതെങ്കിലും പദ്ധതിക്ക് ഈ സ്ഥലം പ്രയോജനപ്പെടുത്തുകയോ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
1985-90 കാലഘട്ടത്തിൽ കെ. വി കുമാരൻ പ്രസിഡന്റ് ആയിരുന്ന കാലത്താണ് നിർമ്മിച്ചത് . ഇനിയത് പൊളിച്ചുമാറ്റി മറ്റേതെങ്കിലും തൊഴിൽ, കായിക സംരംഭങ്ങൾ ഉൾപ്പെടെ തുടങ്ങാൻ ഗൗരവമായി ആലോചിക്കുകയാണ്. വീടുകൾ പൊളിക്കാൻ സർക്കാർ അനുമതി വേണം. അതിനായി പഞ്ചായത്ത് പരിശ്രമിക്കും.
സി. പ്രകാശൻ
മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |