തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ 34-ാം മേധാവിയായി അനിൽകാന്ത് ചുമതലയേറ്റു. ഡൽഹി സ്വദേശിയാണ്. 1988 ഐ.പി.എസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥൻ. യു.പി.എസ്.സി പാനലിൽ മൂന്നാമതായിരുന്ന അനിൽകാന്തിനെ പൊലീസ് മേധാവിയാക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. 1987ബാച്ചിലെ സുധേഷ്‌കുമാറിനെയും 1988 ബാച്ചിലെ സീനിയറായ
ബി. സന്ധ്യയെയും ഒഴിവാക്കിയാണ് അനിൽകാന്തിന്റെ നിയമനം. റോഡ് സുരക്ഷാ കമ്മിഷണറായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ലോക്‌നാഥ് ബെഹ്‌റയിൽ നിന്ന് ബാറ്റൺ സ്വീകരിച്ച് ചുമതലയേറ്റു. എ.ഡി.ജി.പിയായിരുന്ന അനിൽകാന്തിന് ഡി.ജി.പി റാങ്ക് നൽകി. പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് അനിൽകാന്ത്.
അടുത്ത വർഷം ജനുവരി വരെയാണ് കാലാവധി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് മേധാവിക്ക് രണ്ടു വർഷം വരെ കാലാവധി നൽകാമെങ്കിലും, നിയമന ഉത്തരവിൽ അത് രേഖപ്പെടുത്തിയിട്ടില്ല. കാലാവധി നീട്ടി സർക്കാർ ഉത്തരവിറക്കിയില്ലെങ്കിൽ, 2022 ജനുവരിയിൽ വിരമിക്കേണ്ടിവരും.
വയനാട് എ.എസ്.പിയായി സർവീസ് ആരംഭിച്ച അനിൽകാന്ത് തിരുവനന്തപുരം റൂറൽ, റെയിൽവേ എസ്.പിയായശേഷം ഐ.ബിയിലേക്ക് പോയി. ഡൽഹിയിലും ഷില്ലോംഗിലും പ്രവർത്തിച്ചശേഷം പൊലീസിൽ മടങ്ങിയെത്തി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായും തിരുവനന്തപുരം റേഞ്ച്, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.ഐ.ജിയായും സ്‌പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ഐ.ജിയായും പ്രവർത്തിച്ചു. അഡിഷണൽ എക്‌സൈസ് കമ്മിഷണറുമായി. എ.ഡി.ജി.പിയായശേഷം പൊലീസ് ഹൗസിംഗ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ സി.എം.ഡി, ക്രൈം റെക്കാഡ്സ് ബ്യൂറോ, ഫയർഫോഴ്സ്, ബറ്റാലിയൻ, പൊലീസ് ആസ്ഥാനം, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ദക്ഷിണമേഖല എ.ഡി.ജി.പിയുമായിരുന്നു. ജയിൽ, വിജിലൻസ് മേധാവിയും ഗതാഗത കമ്മിഷണറുമായി.
വിശിഷ്ട, സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. അഖിലേന്ത്യാ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018ൽ ബാഡ്ജ് ഒഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകൻ റോഹൻ ഹാരിറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |