കൊച്ചി: കൊവിഡ് കാലത്ത് മെയിന്റനൻസ് ജോലികൾ മുടങ്ങിയതോടെ കണ്ടെയ്‌നർ റോഡിലെ മീഡിയനുകളും റോഡിനിരുവശവും കാട് കയറി. സർവീസ് റോഡുകളിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുമ്പോഴും പ്രധാന റോഡിലെ യുടേണുകളിലും കാഴ്ച മറയ്ക്കുന്ന തരത്തിലാണ് കാടും പടലും തിങ്ങി നിൽക്കുന്നത്.
മുളവുകാട്, ചേരാനെല്ലൂർ, മൂലമ്പള്ളി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രശ്നം രൂക്ഷം.വഴി വിളക്കുകൾ കുറവായതിനാൽ രാത്രികാലങ്ങളിൽ അപകട സാധ്യതയേറെയാണ്. നാഷണൽ ഹൈവേ അതോറിറ്റിക്കാണ് റോഡിന്റെ പരിപാലന ചുമതല. എൻ.എച്ച്.എ.ഐ വർഷം തോറും ടെൻഡറിലൂടെ സ്വകാര്യ കമ്പനികളെയോ ഏജൻസികളെയോ ആണ് പരിപാലനം ഏൽപിക്കുക.
ഉത്തർപ്രദേശിലെ ജി.ആർ ഏജൻസീസിനായിരുന്നു 2020-2021 വർഷത്തെ കരാർ. ഇത് മാർച്ചിൽ അവസാനിച്ചു. എന്നാൽ കൊവിഡ് കാലത്ത് ഇതുമായി ബന്ധപ്പെട്ട ജോലികൾ നടക്കാതിരുന്നതും പുതിയ ഏജൻസിക്ക് കരാർ നൽകാൻ വൈകിയതുമാണ് കാട് കയറാൻ കാരണമായത്.
കണ്ടെയ്‌നർ റോഡ് പരിപാലനത്തിന് പുതിയ ഏജൻസിക്ക് കരാർ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടുണ്ട്. ഏജൻസി ഇതിന്റെ ചുമതലയേറ്റെടുക്കുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകും.
ഹരി, എൻ.എച്ച്.എ.ഐ കൊച്ചി റീജിയണൽ സൈറ്റ് എൻജിനിയർ
മീഡിയനിലും റോഡിനിരുവശവും കാട് കയറിയിട്ട് മാസങ്ങളായി. നടപടി സ്വീകരിക്കണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
ഷിമ്മി ഫ്രാൻസിസ്,ചേരാനല്ലൂർ പഞ്ചായത്തംഗം
ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ ചെറു വാഹനങ്ങൾക്കും സൈക്കിൾ യാത്രികർക്കും റോഡിലും മീഡിയനിലും കാട് കയറിയതുമൂലം ഏറെ ബുദ്ധിമുട്ടുണ്ട്. അപകടങ്ങളിൽ പെടുന്നവയിലേറെയും ചെറു വാഹനങ്ങളാണ്.
സജേഷ്, ഓട്ടോഡ്രൈവർ
4 കോടിയിലധികം രൂപ ഒരു വർഷത്തെ പരിപാലനത്തിന്
കരാർ ഏജൻസികളുടെ പരിപാലന ചുമതലയിൽ വരുന്നവ
• സൈൻ ബോർഡുകൾ സ്ഥാപിക്കൽ
• റോഡ് പരിപാലനം
• പാലം പരിപാലനം
• റോഡ് സുരക്ഷ
• അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ മാറ്റുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |